X

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് റിപ്പബ്ലിക് ടി വി സര്‍വേ

കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ 16 എണ്ണത്തിലും യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ ഫലം

ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് റിപ്പബ്ലിക് ടി വി സര്‍വേ. നവംബര്‍ ഒന്നിന് ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ എന്ത് സംഭവിക്കുമെന്നാണ് റിപ്പബ്ലിക് സി-വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ അന്വേഷിച്ചത്.

എന്നാല്‍ കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ 16 എണ്ണത്തിലും യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ ഫലം. നാലിടത്ത് മാത്രമേ എല്‍ഡിഎഫിന് ജയിക്കാനാകൂ. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു.

വോട്ട് ഷെയറിംഗിലും എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. യുഡിഎഫ് 40.4 ശതമാനം വോട്ട് ഷെയര്‍ നേടുമ്പോള്‍ എല്‍ഡിഎഫ് 29.3 ശതമാനം വോട്ട് നേടാന്‍ മാത്രമേ സാധിക്കൂ. അതേസമയം ബിജെപിക്ക് 17.5 ശതമാനം വോട്ട് ഷെയര്‍ ലഭിക്കും. യുഡിഎഫിന്റെ പത്ത് സീറ്റും കോണ്‍ഗ്രസാണ് നേടുകയെന്നും സര്‍വേയില്‍ പറയുന്നു.

നേരത്തെ എബിപി- സീ വോട്ടര്‍ സര്‍വേയിലും ഇത് തന്നെയായിരുന്നു ഫലം. യുഡിഎഫ് 16ഉം എല്‍ഡിഎഫ് നാലും സീറ്റുകള്‍ നേടുമ്പോള്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഈ സര്‍വേഫലവും പറയുന്നു. നിലവില്‍ 12 സീറ്റുകളാണ് യുഡിഎഫിനുള്ളത്.

Related Post
Leave a Comment