X

സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്മാരില്‍ അല്‍മറായി ചെയര്‍മാന്റെ മക്കളും

സൗദിയിലെ ഏറ്റവും വലിയ പാല്‍ ഉത്പാദന കമ്പനിയാണ് അല്‍മറായി

കഴിഞ്ഞയാഴ്ച സൗദി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത 11 രാജകുമാരന്മാരില്‍  രാജ്യത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദന കമ്പനിയായ അല്‍മറായി ചെയര്‍മാന്റെ മക്കളും. യൂട്ടിലിറ്റി ബില്‍ പേ ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് 11 പേരെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്.

അല്‍മറായിയുടെ സ്ഥാപകനും ചെയര്‍മാനുമായ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കബീറിന്റെ മക്കളായ നൈഫ് ബിന്‍ സുല്‍ത്താനും, സൗദ് ബിന്‍ സുല്‍ത്താനുമാണ് അറസ്റ്റിലായതെന്ന് ബ്ലൂംബേര്‍ഗ്.കോം റിപ്പോര്‍ട്ട് ചെയ്തു. സൗദിയുടെ ഏറ്റവും വലിയ മൂന്നാമത്തെ ടെലി കമ്മ്യൂണിക്കേഷന്‍സ് ഓപ്പറേറ്ററായ സെയ്ന്‍ സൗദിയുടെ ചെയര്‍മാനും അല്‍മറായി ബോര്‍ഡ് മെമ്പറുമാണ് നൈഫ് രാജകുമാരന്‍.

 

32കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ അഴിമതി അടിച്ചമര്‍ത്താനെന്ന പേരില്‍ രാജകുടുംബത്തിലെ ഉന്നതരെ അറസ്റ്റ് ചെയ്യുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞയാഴ്ചത്തെ അറസ്റ്റും. കഴിഞ്ഞ വ്യാഴാഴ്ചയാണ് 11 രാജകുമാരന്മാരെയും സുരക്ഷ സേന അറസ്റ്റ് ചെയ്തത്.

റിയാദിലെ ഖ്വാസര്‍ അല്‍ ഹോകം കൊട്ടാരത്തിന് മുന്നില്‍ ഉപരോധ സമരം നടത്തുകയും അവിടം വിട്ടുപോകാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്നാണ് അറ്റോണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മൊജബ് ശനിയാഴ്ച പറഞ്ഞത്. രാജകുമാരന്മാരുടെ വൈദ്യുതി വാട്ടര്‍ ബില്ലുകള്‍ അടയ്ക്കുന്നത് സൗദി സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇവരുടെ സമരം.

This post was last modified on January 10, 2018 12:09 pm

Related Post
Leave a Comment