X

സനല്‍ കുമാറിന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ നാളെത്തന്നെ പണമടയ്ക്കാം; പക്ഷെ, പലിശ ചോദിക്കരുത്: സുരേഷ് ഗോപി

ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്റെ നിലപാട് അപലപനീയമാണെന്നും സുരേഷ് ഗോപി

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന്റെ മുന്നിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സനല്‍ കുമാറിന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ നാളെ തന്നെ പണം അടയ്ക്കുമെന്ന് ബിജെപി എംപി സുരേഷ് ഗോപി. വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നാണ് സനല്‍കുമാറിന്റെ കുടുംബം വീട് പണയപ്പെടുത്തി വായ്പയെടുത്തത്.

വായ്പയുടെ മുതല്‍ നാളെത്തന്നെ അടയ്ക്കുമെന്ന് സുരേഷ് ഗോപി സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി കുടുംബത്തെ സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്റെ നിലപാട് അപലപനീയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘കീഴടങ്ങലിന് അവരെ പ്രേരിപ്പിക്കരുത്, ഒരു കീഴടങ്ങലിലേക്ക് ആ കുടുംബത്തെ വലിച്ചിഴയ്ക്കരുത് എന്നുള്ളതിന് ഒരു ചെറിയ കൈത്താങ്ങായി സനല്‍ കുമാറിന്റെ കുടുംബവുമായും എന്റെ പാര്‍ട്ടി വക്താക്കളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. അത് വേണ്ടവിധം നാളെ തന്നെ വനിതാ കമ്മിഷനുമായി സംസാരിച്ച് ഉറപ്പിക്കും. പക്ഷെ അവര്‍ പലിശയൊന്നും ചോദിക്കാന്‍ പാടില്ല’ സുരേഷ് ഗോപി പറഞ്ഞു.

35 ലക്ഷം രൂപയുടെ ബാധ്യതയാണ് സനലിന്റെ കുടുംബത്തിനുള്ളത്. ഈ ബാധ്യത മുഴുവന്‍ ഏറ്റെടുക്കാമെന്നല്ല സുരേഷ് ഗോപി പറഞ്ഞത്. പകരം നെയ്യാറ്റിന്‍കരയിലെ വീടിനെ ജപ്തിയില്‍ നിന്നുമൊഴിവാക്കിയെടുക്കും. മൂന്ന് ലക്ഷം രൂപയാണ് വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്തത്. അതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വൈകുകയായിരുന്നു. മുതലായ മൂന്ന് ലക്ഷം രൂപ നാളെ തന്നെ കോര്‍പ്പറേഷനില്‍ തിരിച്ചടയ്ക്കും. പലിശയുടെ കാര്യത്തില്‍ എന്തെങ്കിലും ഉപാധി കുടുംബത്തോട് ചെയ്യണം.

ഈ കുടുംബം ഉന്നയിക്കുന്ന ആവശ്യം ന്യായമാണ്. ഉപാധികളോടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. കൂടാതെ തന്റെ വ്യക്തിപരമായ പണമാണ് സനലിന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു. സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിന് കുടുംബം നന്ദി അറിയിച്ചു.

This post was last modified on December 25, 2018 3:18 pm