റോബര്‍ട്ട് ബാണ്‍സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)
അമേരിക്കന്‍ സുപ്രീം കോടതിയുടെ തീരുമാനം ഗേ അവകാശങ്ങള്‍ക്ക് ഒരു ചരിത്രവിജയമാണ്. ഭരണഘടനാപരമായി തന്നെ സ്വവര്‍ഗദമ്പതികള്‍ക്ക് അമേരിക്കയില്‍ എവിടെയും വെച്ച് വിവാഹിതരാകാന്‍ അനുമതി നല്‍കുന്ന ഭേദഗതിയാണ് ഉണ്ടായത്.
സ്വവര്‍ഗവിവാഹത്തിനുവേണ്ടി വര്‍ഷങ്ങളോളം നടന്ന പോരാട്ടത്തിന്റെ പരിണതിയാണിവിടെ സംഭവിച്ചിരിക്കുന്നത്. ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത തരം പ്രതികരണങ്ങളാണ് പുറത്തുവരുന്നതും.
ഇതിനുമുന്പ് സ്വവര്‍ഗവിവാഹം നിരോധിച്ചിരുന്ന സ്റ്റേറ്റുകളില്‍ വെള്ളിയാഴ്ച വിധി വന്നതുമുതല്‍ വിവാഹങ്ങള്‍ നടക്കാന്‍ തുടങ്ങി. ചില സ്റ്റേറ്റുകളില്‍ ഇപ്പോഴും എതിര്‍പ്പിന്റെ സ്വരങ്ങള്‍ ഉയരുന്നുണ്ട്. വിവാഹം എന്നതിന്റെ സാമ്പ്രദായികസ്വഭാവത്തെ മാറ്റിനിറുത്തിയാല്‍ രാജ്യം നശിക്കുമെന്ന വാദങ്ങള്‍ ഉയരുന്നുണ്ട്. വെള്ളിയാഴ്ച സുപ്രീംകോടതിയുടെ തീരുമാനം വരുന്നത് വരെ അമേരിക്കയില്‍ സ്വവര്‍ഗവിവാഹം നിരോധിക്കപ്പെട്ടിരുന്ന പതിനാല് സംസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു.
ഗേ അവകാശങ്ങള്‍ സംബന്ധിച്ച കോടതിതീരുമാനങ്ങള്‍ എല്ലാം എഴുതിയ ജസ്റ്റീസ് ആന്‍റണി എം കെന്നഡി പറയുന്നത് ഗേ അമേരിക്കക്കാര്‍ക്കുള്ള സമത്വാവകാശങ്ങള്‍ കണക്കിലെടുത്താണ് വിവാഹിതരാകാനുള്ള പ്രാഥമിക അവകാശം നല്‍കിയിരിക്കുന്നത് എന്നാണ്.
“ഭരണഘടനാപ്രകാരം വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന സ്വവര്‍ഗദമ്പതികള്‍ക്കും മറ്റുള്ളവര്‍ക്കുള്ള അതേ നിയമപരിരക്ഷകള്‍ തന്നെ ലഭ്യമാകും. അവരുടെ ഈ അവകാശം ഇല്ലാതാക്കുക എന്നാല്‍ അവരുടെ തീരുമാനങ്ങളെയും വ്യക്തിത്വത്തെയും അവഹേളിക്കുന്നതിനു തുല്യമായിരിക്കും.”, കെന്നഡി പറയുന്നു. കെന്നഡിയെ അനുകൂലിച്ച നിലപാട് സ്വീകരിച്ചത് ലിബറല്‍ ജസ്റ്റീസുമാരായ റൂത്ത് ബാദര്‍ ഗിന്‍സ്ബര്‍ഗ്, സ്റ്റീഫന്‍ ജി ബ്രെയര്‍, സോണിയ സോട്ടോമേയര്‍, എലേന കാഗന്‍ എന്നിവരാണ്. തീരുമാനത്തെ എതിര്‍ത്ത ജസ്റ്റീസുമാര്‍ എല്ലാവരും തന്നെ കണ്‍സര്‍വേറ്റീവ് അംഗങ്ങളുമാണ്- ചീഫ് ജസ്റ്റീസ് ജോണ് ജി റോബര്‍ട്ട്സ് ജൂനിയര്‍, ജസ്റ്റീസ് അന്റൊനിന്‍ സ്കാലിയ, ക്ലാരന്‍സ് തോമസ്, സാമുവല്‍ എ അലിട്ടോ ജൂനിയര്‍ എന്നിവര്‍.
ഇവരുടെ എതിര്‍പ്പുകളിലെ ഒരു പ്രധാനഘടകം പിന്തുണച്ച അംഗങ്ങള്‍ നടത്തിയ നിയമ ആക്റ്റിവിസം ജനങ്ങള്‍ക്കുള്ള അധികാരത്തെ അട്ടിമറിച്ചുവെന്നാണ്.
“ഭൂരിപക്ഷം അമേരിക്കക്കാര്‍ സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്നുവെന്നാണ് കരുതുന്നതെങ്കില്‍ ഇന്നത്തെ തീരുമാനത്തില്‍ സന്തോഷിച്ചുകൊള്ളൂ” എന്നാണ് റോബര്‍ട്ട്സ് എഴുതിയത്. തന്റെ ജോലിക്കാലത്ത് ആദ്യമായാണ് ബെഞ്ചില്‍ നിന്ന് ഒരു വിയോജനക്കുറിപ്പ് റോബര്‍ട്ട്സ് അറിയിക്കുന്നത്.
“ആളുകള്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നേടിയാല്‍ അത് ആഘോഷിക്കുക. ഒരു പങ്കാളിയോടൊത്ത് പുതിയ ഒരു തരം ബന്ധമുറപ്പിക്കലിന് ലഭിക്കുന്ന അവസരം ആഘോഷിക്കുക. പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ആഘോഷിക്കുക. എന്നാല്‍ ഭരണഘടനയെ ആഘോഷിക്കരുത്. അതിനു ഇതുമായി ഒരു ബന്ധവുമില്ല.” റോബര്‍ട്ട്സ് കൂട്ടിച്ചേര്‍ത്തു.
സ്കാലിയ ഈ തീരുമാനത്തെ “അമേരിക്കന്‍ ജനാധിപത്യത്തിനുള്ള ഭീഷണി” എന്നാണ് വിളിച്ചത്. ഇത് പൌരന്മാര്‍ക്ക് അവരെ ഭരിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുവെന്നും സ്കാലിയ തുടര്‍ന്നു.
എന്നാല്‍ വൈറ്റ്ഹൌസില്‍ നിന്ന് പുറത്തുവന്ന ഒരു കുറിപ്പില്‍ പ്രസിഡന്‍റ് ഒബാമ പറയുന്നത് ഇങ്ങനെ: “ഈ ഭേദഗതി അമേരിക്കയുടെ വിജയമാണ്. കോടിക്കണക്കിന് അമേരിക്കക്കാര്‍ ഇപ്പോള്‍ തന്നെ വിശ്വസിക്കുന്ന ഒരു തീരുമാനത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. എല്ലാ അമേരിക്കകാരെയും യഥാര്‍ത്ഥത്തില്‍ ഒരേപോലെ പരിഗണിക്കാന്‍ തുടങ്ങുമ്പോള്‍ നാം കൂടുതല്‍ സ്വാതന്ത്രരായി മാറുന്നു.”
2012ലാണ് സ്വവര്‍ഗദമ്പതികളുടെ വിവാഹത്തെപ്പറ്റി ഒബാമ സംസാരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഭരണഘടനയിലൂടെ ഇങ്ങനെ ഒരു അവകാശമുണ്ടാകാം എന്ന് ഒബാമ പ്രസ്‌താവിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം വൈറ്റ്‌ഹൌസ് കെട്ടിടത്തിന്റെ ഒരു വശത്ത് സ്വവര്‍ഗ അവകാശ ആക്റ്റിവിസ്റ്റുകളുടെ മാരിവില്‍ക്കൊടി പാറി. സുപ്രീംകോടതിയുടെ വിധി വന്നുകഴിഞ്ഞപ്പോള്‍ ഒബാമ പറഞ്ഞു, “നമ്മുടെ യൂണിയനെ കുറച്ചുകൂടി പരിപൂര്‍ണമാക്കി എന്ന് ഇന്ന് നമുക്ക് ഉറപ്പിച്ചുപറയാം.”
സുപ്രീംകോടതിക്കു വെളിയിലെ നടപ്പാതയില്‍ ആഘോഷങ്ങള്‍ മുറുകിയിരുന്നു. സ്വവര്‍ഗ വിവാഹാനുകൂലികള്‍ നേരത്തെ തന്നെ സൈന്‍ബോര്‍ഡുകളും മാരിവില്‍ക്കൊടികളുമായി എത്തിയിരുന്നു. ഗേ വിവാഹത്തിന് ഭരണഘടനാപരമായ അവകാശം പ്രഖ്യാപിച്ചയുടന്‍ തന്നെ അവര്‍ ആര്‍ത്തുവിളിച്ചു. ലോകത്തിലെവിടെയും ഈ നൂറ്റാണ്ടുവരെ ഇങ്ങനെയൊരു നിയമം നിലവിലുണ്ടായിരുന്നില്ല. വെറും പതിനൊന്നു വര്‍ഷം മുന്‍പ് മാത്രമാണ് അമേരിക്കയിലെ ആദ്യസ്വവര്‍ഗവിവാഹങ്ങള്‍ നടന്നത്. ഒരു മസാച്ചുസെറ്റ്സ് സ്റേറ്റ് നിയമത്തെത്തുടര്‍ന്നായിരുന്നു അത്.
ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ ജീവിച്ചിരിക്കുന്ന പങ്കാളിയായി തന്റെ പേരുള്‍പ്പെടുത്താന്‍ ശ്രമിച്ച് ഈ കേസിന്റെ മുഖമായി പിന്നീട് മാറിയ ജിം ഒബെര്‍ഗേഫെല്‍ പറയുന്നു, “ഇന്നത്തെ സുപ്രീംകോടതി റൂളിംഗ് കോടിക്കണക്കിന് ആളുകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ഒരു സത്യത്തെയാണ് അംഗീകരിക്കുന്നത്: ഞങ്ങളുടെ സ്നേഹം തുല്യമാണെന്ന്.”
“ഗേ വിവാഹം എന്ന വാക്ക് തന്നെ അധികം വൈകാതെ പഴങ്കഥയാകുമെന്നും ഇന്നു മുതല്‍ അത് വെറും വിവാഹം എന്നറിയപ്പെടും എന്നുമാണ് എന്റെ പ്രതീക്ഷ”, അദ്ദേഹം പറയുന്നു.
എന്നാല്‍ സാമ്പ്രദായികവിവാഹത്തെ അനുകൂലിക്കുന്ന അലയന്‍സ് ഡിഫണ്ടിന്ഗ് ഫ്രീഡം എന്ന സംഘടനയുടെ സീനിയര്‍ കൌണ്‍സലായ ഓസ്റ്റിന്‍ ആര്‍ നിമോക്ക്സ് പറയുന്നത് ഇങ്ങനെ: “ഇന്ന് അഞ്ച് അഭിഭാഷകര്‍ മുന്നൂറുകോടിയിലേറെ അമേരിക്കക്കാരുടെ ശബ്ദം ഇല്ലാതാക്കി. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ബന്ധത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നത്. ഒരു അമ്മയോ ഒരു സ്ത്രീയോ ഒരു അച്ഛനോ ഒരു പുരുഷനോ അപ്രധാനരാണെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ആഘോഷിക്കപ്പെടണ്ട വ്യത്യാസങ്ങളുണ്ട്”.
മിഷിഗന്‍, ഒഹായോ, കെന്റക്കി, ടെന്നസി എന്നിവിടങ്ങളില്‍ സ്വവര്‍ഗവിവാഹങ്ങള്‍ക്കെതിരെയുള്ള വിലക്കുകള്‍ സംബന്ധിച്ച കേസുകളിന്‍മേലാണ് ഇപ്പോള്‍ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. വിധി പ്രകാരം ഭരണഘടനാപരമായി സ്വവര്‍ഗവിവാഹങ്ങളില്‍ തെറ്റില്ല.
കഴിഞ്ഞ ഇരുപതുവര്‍ഷത്തിനിടെ കെന്നഡി സുപ്രീംകോടതിയിലെ പ്രധാനപ്പെട്ട ഗേ അവകാശകേസുകളുടെ ഭാഗമായിട്ടുണ്ട്: സ്വവര്‍ഗരതിക്കെതിരെയുള്ള ക്രിമിനല്‍കുറ്റം നീക്കല്‍, വേര്‍തിരിവുകളില്‍ നിന്ന് ഗേ വ്യക്തികളെ സംരക്ഷിക്കല്‍ എന്നിവയൊക്കെ ഇതില്‍ പെടും. പലപ്പോഴും ചരിത്രമെഴുത്തുഭാഷയിലാണ് അദ്ദേഹം എഴുതാറ്. വെള്ളിയാഴ്ചയിലെ തീരുമാനവും വ്യത്യസ്തമായിരുന്നില്ല.
ഈ കേസ് കോടതി മുന്‍പാകെ കൊണ്ടുവന്ന ദമ്പതികളെപ്പറ്റി കെന്നഡി എഴുതി: “ഈ സ്ത്രീപുരുഷന്മാര്‍ വിവാഹം എന്ന ആശയത്തെ ബഹുമാനിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അവരെ തെറ്റിദ്ധരിക്കലാകും. അവരുടെ ആവശ്യം അവര്‍ അതിനെ ഏറെ ബഹുമാനിക്കുന്നതുകൊണ്ട് അവര്‍ക്കും വിവാഹിതരാകണം എന്നാണ്. ഏകാന്തത എന്നാ ദുര്‍വിധി അനുഭവിക്കാതിരിക്കണം എന്നതാണ് അവരുടെ പ്രതീക്ഷ. ലോകസംസ്കാരത്തിലെ ഏറ്റവും പഴയ സ്ഥാപനങ്ങളില്‍ ഒന്നില്‍ നിന്ന് മാറ്റിനിറുത്തപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
കോടതിയുടെ തീരുമാനത്തോട് എതിര്‍പ്പുള്ളവരോട് കെന്നഡി നേരിട്ട് മറുപടി പറഞ്ഞില്ല. കോടതി ഒരു ഭരണഘടനാ അവകാശം സൃഷ്ടിക്കുകയാണ് എന്ന വാദം പക്ഷെ അദ്ദേഹം മുഖവിലയ്ക്കെടുത്തു മറുപടി നല്‍കി. വിവാഹം കഴിക്കാനുള്ള അവകാശം ഉള്ളതാണ്. സമൂഹത്തിനു ഗേ വ്യക്തികളെപ്പറ്റിയും അവരുടെ അവകാശങ്ങളെപ്പറ്റിയും ഉള്ള ധാരണകള്‍ മാറുന്നുവന്നതാണ് മാറ്റം, അദ്ദേഹം പറയുന്നു.
“വിവാഹം എതിര്‍ ലിംഗത്തില്‍ മാത്രം എന്നത് സാധാരണമായി ദീര്‍ഘകാലം നമ്മള്‍ കണ്ടിരിക്കാം. എന്നാല്‍ വിവാഹിതരാകാനുള്ള പ്രാധമികാവകാശത്തെ തടയാനാകില്ല”, അദ്ദേഹം എഴുതുന്നു. “ആ അറിവ് വെച്ചുകൊണ്ട് സ്വവര്‍ഗവിവാഹങ്ങള്‍ തടഞ്ഞാല്‍ അത് നമ്മുടെ പ്രാഥമികഅവകാശങ്ങള്‍ തടയുന്നത് തന്നെയാണ്”.
മുന്‍ചര്‍ച്ചകളിലേതുപോലെ ഇത്തവണയും സ്വവര്‍ഗ്ഗ വ്യക്തികളെ വ്യത്യസ്തമായി കാണുന്ന നിയമങ്ങളെ കോടതികള്‍ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്ന് കെന്നഡി പറഞ്ഞില്ല. എങ്കിലും കെന്നഡിയുടെ സന്ദേശം “സ്വവര്‍ഗ്ഗ വ്യക്തികള്‍ക്ക് വേണ്ടി പ്രത്യേകനിയമങ്ങള്‍ ഉണ്ടാക്കുന്നത് നിറുത്തൂ” എന്നാണെന്ന് സ്വവര്‍ഗ്ഗ വാദികളുടെ കേസ് വാദിച്ച മേരി ബോനോട്ടോ പറയുന്നു.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കെന്നഡിയുടെ ശൈലിയുടെ മൂര്‍ച്ചയുള്ള വിമര്‍ശകനാണ് സ്കാലിയ. കെന്നഡിയുടെ പ്രസ്താവന “ഈഗോ നിറഞ്ഞ ഒരു അഭിനയമാണെ”ന്ന് സ്കാലിയ പറയുന്നു. സുപ്രീം കോടതി ഇപ്പോള്‍ നറുക്കെടുത്ത് കിട്ടുന്ന ഭാഗ്യപ്രവചനങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണു സ്കാലിയ എഴുതിയത്.
റോബര്‍ട്ട്സിന്റെ എതിര്‍പ്പ് അല്‍പ്പം കൂടി നീളമുള്ളതായിരുന്നു. അറുപതുകാരന്‍ ജസ്റ്റീസ് ഗേ വിവാഹത്തിനു ഇപ്പോള്‍ ലഭിക്കുന്ന പൊതുസ്വീകാര്യത കണക്കിലെടുത്തിട്ടുണ്ടോ എന്ന് ഗേ ആക്റ്റിവിസ്റ്റുകള്‍ സന്ദേഹിക്കുന്നു.
എന്നാല്‍ അദ്ദേഹവും എതിര്‍ക്കുന്ന മറ്റുള്ളവരും പറയുന്നത് സ്വവര്‍ഗവിവാഹം നല്ലതോ ചീത്തയോ എന്നതിനെക്കാള്‍ ആര്‍ക്കാണ് അത് തീരുമാനിക്കാന്‍ അവകാശം എന്നതാണ് പ്രധാനം എന്നാണ്.
നിയമത്തിലൂടെ എന്നതിനെക്കാള്‍ ജനാധിപത്യസമ്പ്രദായത്തിലൂടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം എന്നും തങ്ങളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവന്നു മതനേതാക്കള്‍ക്ക് വിശ്വാസം വരില്ലെന്നും റോബര്‍ട്ട്സ് ആരോപിക്കുന്നു.
ഇതേ ആരോപണം അലിട്ടോയും ഉയര്‍ത്തുന്നുണ്ട്. ഇതിനേക്കാള്‍ കയ്പ്പേറിയ ആഴമുള്ള മുറിവുകള്‍ ഉണ്ടാകാമെന്നും എല്ലാ എതിര്‍പ്പുകളും തൂത്തുകളയാന്‍ തുനിഞ്ഞിറങ്ങിയവരുടെ ചൂഷണത്തിന് ഇത് വഴിവയ്ക്കുന്നുവെന്നും അലിട്ടോ ആരോപിച്ചു.
ഈ കേസുകളില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ ഇതിനുമുന്‍പ് 2013ല്‍ കോടതി ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോഴും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ ഭരണഘടനാപരമായ വിഷയങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു കോടതിയുടെ നിലപാപാട്.
This post was last modified on June 29, 2015 9:22 am