X

ആര്‍എസ്എസ് മുഖപത്രം കേരളത്തെ അധിക്ഷേപിച്ചിട്ടും മുഖ്യമന്ത്രിക്ക് മൗനം; വി എസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി

മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറുപതിപ്പാണെന്നും, സൗദി അറേബ്യയില്‍ നിന്നു വരുന്ന ഫണ്ടുകൊണ്ട് ഇവിടം ഭീകരവാദ കേന്ദ്രമായി മാറി എന്നുമുള്ള ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ നിരീക്ഷണത്തെപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുസ്ലീംലീഗു നേതാക്കളും എന്തേ ഒരക്ഷരം ഉരിയാടാത്തതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

കേരളത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സാമൂഹ്യസാംസ്‌കാരിക ജീവിതത്തെയുമൊക്കെ കല്ലുവച്ച നുണകള്‍ കൊണ്ട് വികൃതമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ചെയ്യുന്നതാണ് ഓര്‍ഗനൈസറിലെ ലേഖനം. കേരളീയരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന പരാമര്‍ശങ്ങളാണ് ഇതിലുള്ളത്. നുണകള്‍ നിരത്തി കേരളത്തെ ലോകത്തിനു മുന്നില്‍ ഭീകരവാദ കേന്ദ്രമായി ചത്രീകരിക്കാനുള്ള അത്യന്തം ജുഗുപ്‌സാവഹവും അപകടകരവുമായ നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. എന്നിട്ടും മുഖ്യമന്ത്രിക്കും ലീഗ് നേതാക്കള്‍ക്കും മിണ്ടാട്ടമില്ല. ഇത് ദുരൂഹമാണെന്നും വി എസ് വിമര്‍ശിച്ചു.

ബിജെപിയോടും ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ ശക്തികളോടും എന്നും മൃദുസമീപനം സ്വീകരിക്കുന്നയാളാണ് ഉമ്മന്‍ചാണ്ടി. കടുത്ത വര്‍ഗീയവാദിയായ പ്രവീണ്‍ തൊഗാഡിയയുടെ കേസ് പിന്‍വലിച്ചതു മുതല്‍ കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചതടക്കമുള്ള ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസിന്റെയും ആര്‍എസ്എസ് പ്രീണനം പ്രസിദ്ധവുമാണ്. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തെ ആര്‍എസ്എസുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിനെതിരെ ഒരക്ഷരവും ഉരിയാടാതെ ആര്‍എസ്എസിനെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചയാളുമാണ് ഉമ്മന്‍ചാണ്ടി. എന്നാലിത് കേരളത്തിന്റെ മതേതര പാരമ്പര്യത്തെയും, മതേതര മനസ്സിനെയും ഒറ്റുകൊടുക്കുന്ന സമീപനമാണെന്ന് ഓര്‍ക്കണമെന്ന് വിഎസ് പറഞ്ഞു.

 

This post was last modified on December 27, 2016 3:26 pm

Related Post
Leave a Comment