തന്റെ പ്രസ്താവനകള്‍കൊണ്ട് വിവാദം സൃഷ്ടിക്കുന്നത് തുടര്‍ച്ചയാക്കിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ സ്ത്രീകളോട് ഉപദേശം അദ്ദേഹത്തെ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ചിരിക്കുന്നു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാതെയും ഉപദ്രവിക്കപ്പെടാതെയുമിരിക്കണെങ്കില്‍ വീടിനുള്ളില്‍ കഴിയണം എന്നാണ് അസംഖാന്‍ ഉപദേശിക്കുന്നത്.
ഉത്തര്‍പ്രദേശിലെ രാംപൂരില്‍ രണ്ടു സ്ത്രീകള്‍ 14 ഓളം പുരുഷന്മാരാല്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണു അസംഖാന്റെ ഉപദേശം. രാംപൂരിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
രാംപൂര്‍ വീഡിയോ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും പുതിയ സര്‍ക്കാരിന്റെ കീഴില്‍ ഉത്തര്‍പ്രദേശില്‍ ബലാത്സംഗവും മോഷണവും കൊലപാതകങ്ങളും തുടരെ ഉണ്ടാവുകയാണെന്നും സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കുറ്റപ്പെടുത്തുന്നു. ബുലാന്ദ്ഷഹര്‍ കൂട്ടബലാത്സംഗത്തിനുശേഷം ജനങ്ങള്‍ ഉറപ്പാക്കേണ്ട ഒരു കാര്യം സ്ത്രീകളെ കഴിവതും വീടിനുള്ളില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തുകയാണ്. അപമാനകരമായ കാര്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പെണ്‍കുട്ടികള്‍ പോകരുത്; അസംഖാന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബുലാന്ദ്ഷഹറില്‍ 14 കാരിയും അമ്മയും കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവമാണ് പുതിയ ഉപദേശത്തിന് അസംഖാന്‍ അടിസ്ഥാനമാക്കിയത്. എസ് പി ഭരണം നടത്തിയ സമയത്തു നടന്ന ആ സംഭവത്തെ അസംഖാന്‍ നേരിട്ടത് അതൊരു രാഷ്ട്രീയഗൂഢാലോചനയാണെന്നായിരുന്നു. ആ പ്രസ്താവന സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം കേള്‍ക്കാന്‍ അസംഖാന് ഇടവരുത്തിയിരുന്നു. ഇരകളോട് നിരുപാധികം മാപ്പ് പറയാന്‍ കോടതി അസംഖാനോട് ഉത്തരവിട്ടു. മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ് ബലാത്സംഗത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതെന്നു മുമ്പ് അസംഖാന്‍ പറഞ്ഞിരുന്നു.