X

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ദില്‍ഷനും സംഗക്കാരയും; ശ്രീലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍

അഴിമുഖം പ്രതിനിധി

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തിലകരത്‌നെ ദില്‍ഷന്റെയും(161) കുമാര്‍ സംഗക്കാരയുടെയും(105) തകര്‍പ്പന്‍ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ശ്രീലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 50 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവര്‍ 332 റണ്‍സാണ് നേടിയത്. ലോകകപ്പില്‍ ഒരു ശ്രീലങ്കന്‍ കളിക്കാരന്‍ നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് 73 പന്തില്‍ സംഗക്കാര നേടിയത്. .52 റണ്‍സെടുത്ത ലാഹിരു തിരിമാന്നെയുടെ വിക്കറ്റ് മാത്രമാണ് അവര്‍ക്ക് നഷ്ടമായത്.

ഒരു പിടി റെക്കോഡുകളും ഈ മത്സരത്തില്‍ പിറന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ദില്‍ഷനും തിരിമന്നെയും ചേര്‍ന്ന് 122 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ ദില്‍ഷനൊപ്പം സംഗക്കാരയും ചേര്‍ന്ന് നേടിയത് 210 റണ്‍സ്. ഇതാദ്യമായാണ് ഒരു ടീം ലോകകപ്പില്‍ ആദ്യ രണ്ടു വിക്കറ്റിലും സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ക്കുന്നത്. ഏകദിനത്തില്‍ ദില്‍ഷന്റെ 21 ആം സെഞ്ച്വറി ആയിരുന്നു ഇന്ന് ബംഗ്ലാദേശിനെതിരെ നേടിയത്. ലോകകപ്പിലെ മൂന്നാമത്തെയും. സംഗക്കാരയുടെ 22 ആം സെഞ്ച്വറിയാണിത്.

50 ഓവര്‍ പൂര്‍ത്തിയാക്കിയ ഒരു ടീമിന് ഒരു വിക്കറ്റ് മാത്രം നഷ്ടമാകുന്നതും ഇതാദ്യമായാണ്. ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടുന്ന താരമെന്ന റെക്കോഡ് ദില്‍ഷന്‍ തന്റെ പേരില്‍ കുറിച്ചു. 22 ബൗണ്ടറികളാണ് ഈ മത്സരത്തില്‍ ദില്‍ഷന്‍ നേടിയത്. 2003ല്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ് ന്യൂസീലന്‍ഡിനെതിരെ നേടിയ 19 ബൗണ്ടറികളുടെ റെക്കോര്‍ഡ് ആണ് ശ്രീലങ്കന്‍ ഓപ്പണര്‍ മറികടന്നത്. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ഈ മത്സരത്തില്‍ പിറന്നത്.

This post was last modified on December 27, 2016 2:47 pm