പൊതുസ്ഥലത്ത് മുഖം പൂർണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കരുതെന്ന് ഡെന്മാർക്ക് നിയമം നടപ്പാക്കിയതിനു ശേഷം ആദ്യത്തെ ശിക്ഷാനടപടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡെന്മാർക്കിലെ സീലാൻഡ് ദ്വീപിലെ വടക്കുകിഴക്കൻ പ്രദേശമായ നോർത്ത് സീലാൻഡിലാണ് സംഭവം. ഹോർഷാലോം പ്രദേശത്തുള്ള ഒരു ഷോപ്പിങ് മാളിൽ വെച്ചാണ് ശിക്ഷാനടപടിയുണ്ടായത്. മാൾ അധികൃതർ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
ബുർഖ ധരിച്ചെത്തിയ 28കാരിയുമായി മറ്റൊരു സ്ത്രീ കലഹത്തിലേർപ്പെടുകയായിരുന്നു. ഇവർ ബുർഖ വലിച്ചു മാറ്റുകയും ചെയ്തു. പൊലീസ് എത്തിയപ്പോഴേക്കും ബുർഖ വീണ്ടും ധരിച്ചിരുന്നു. ഇതിന്റെ ഫോട്ടോയെടുത്ത പൊലീസ് 1000 ക്രോണർ പിഴയടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ബുർഖ ഊരിമാറ്റുകയോ സ്ഥലം വിടുകയോ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ അവർ സ്ഥലത്തു നിന്നും പോകുകയാണുണ്ടായത്.
ബുർഖയും നിഖാബും ധരിക്കുന്നത് ഓഗസ്റ്റ് 1 മുതൽ ശിക്ഷാർഹമാക്കിയിരിക്കുകയാണ് ഡെന്മാർക്കിൽ. മുഖം പൂർണമായും മറയ്ക്കുന്നതാണ് ബുർഖ. കണ്ണുകൾ മാത്രം പുറത്തു കാട്ടുന്നതാണ് നിഖാബ്. 1000 ക്രോണറാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ 10,000 ക്രോണർ വരെ പോകും.
വെപ്പുതാടി, മുഖംമൂടി തുടങ്ങിയവ പൊതുസ്ഥലത്ത് ധരിക്കുന്നതിനും വിലക്കുണ്ട്.
Leave a Comment