X

ജമാൽ ഖഷോഗ്ഗിയെ കൊല്ലാൻ ‘സൗദി ഹിറ്റ് ടീം’ എത്തിയത് സിറിഞ്ചുകളും ശരീരം കൊത്തിനുറുക്കാനുള്ള ഉപകരണങ്ങളും കൊണ്ട്

കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ഈ ഉപകരണ കിറ്റ് നൽകുന്ന സൂചന.

വാഷിങ്ടൺ പോസ്റ്റ് ലേഖകനും കോളമിസ്റ്റുമായ ജമാൽ ഖഷോഗ്ഗിയെ കൊല്ലാൻ സൗദി അയച്ച കൊലയാളികൾ എത്തിയത് വൻ ആയുധ സന്നാഹങ്ങളുമായെന്ന് ദി ഇൻഡിപ്പന്റന്റ് റിപ്പോർട്ട് ചെയ്യുന്നു. സിറിഞ്ചുകളും, ഇലക്ട്രോ ഷോക്ക് ഉപകരണവും, ശരീരം വെട്ടിമുറിക്കാനാവശ്യമായ ഉപകരണങ്ങളും ഇവർ കൊണ്ടുവന്നിരുന്നു. റിയാദിൽ നിന്നും ഈ ഉദ്ദേശ്യത്തിനു വേണ്ടി മാത്രമായി ഇസ്താംബൂളിൽ വന്നിറങ്ങുകയും കൃത്യം നടത്തിയതിനു ശേഷം തിരിച്ചു പോകുകയുമാണ് ഇവർ ചെയ്തത്. മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അറിവോടെയാണിതെന്ന് തുർക്കി ആരോപിക്കുന്നു.

ബ്ലേഡിനു സമാനമായ ചില ചെറിയ ഉപകരണങ്ങളാണ് ശരീരം മുറിക്കാനായി സൗദിയുടെ ‘ഹിറ്റ് ടീം’ കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്. തുർക്കിയുടെ സാബാഹ് പത്രം ഇതിന്റെ ചിത്രങ്ങളടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കത്രിക, വാക്കീ ടോക്കികൾ തുടങ്ങിയ ഉപകരണങ്ങളും അന്വേഷകർ പിടിച്ചെടുത്തിട്ടുണ്ട്. ഖഷോഗ്ഗിയെ കഷ്ണങ്ങളാക്കി നുറുക്കി ആസിഡിലിട്ട് അലിയിപ്പിച്ച് ഓടയിൽ ഒഴുക്കിക്കളഞ്ഞിരിക്കാമെന്നാണ് അന്വേഷകർ അനുമാനിക്കുന്നത്.

പത്ത് ടെലിഫോണുകളും, ഒരു വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും, രണ്ട് സിറിഞ്ചുകളും, രണ്ട് ഇലക്ട്രോ ഷോക്ക് ഉപകരണങ്ങളും, ഒരു സിംഗ്നൽ ജാമ്മറും, സ്റ്റാപ്ലറുകളും മുറിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളുമെല്ലാം കൂട്ടത്തിൽ കാണാം.

കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ഈ ഉപകരണ കിറ്റ് നൽകുന്ന സൂചന. ചോദ്യം ചെയ്യലും നടന്നിരിക്കാം. ചോദ്യം ചെയ്യലിനിടെ ഉപദ്രവിക്കാനായിരിക്കാം ഇലക്ട്രോ ഷോക്ക് ഉപകരണങ്ങൾ കൊണ്ടുവന്നതെന്നാണ് കരുതുന്നത്.

ഖഷോഗ്ഗിയുടെ ശരീരഭാഗങ്ങൾ മുറിച്ച് പ്ലാസ്റ്റിക് ബാഗുകളിലാക്കി പുറത്തെത്തിച്ചിരിക്കാമെന്നും അന്വേഷകർ കരുതുന്നു. ഈ ബാഗുകൾ അടയ്ക്കാനായിരിക്കാം സ്റ്റാപ്ലറുകൾ ഉപയോഗിച്ചത്.

This post was last modified on November 15, 2018 5:45 am

Related Post
Leave a Comment