X

സവര്‍ക്കറുടെ ത്യാഗങ്ങള്‍ വാക്കുകള്‍ക്കപ്പുറം; ചരിത്രത്തെ ഹിന്ദുത്വവല്‍ക്കരിച്ച് രാജസ്ഥാനിലെ പാഠപുസ്തകങ്ങള്‍

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധാരണക്കാരായ ജനങ്ങളുമായി ബന്ധമില്ലായിരുന്നെന്നാണ് പുസ്തകത്തിലെ ആരോപണം

ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ഈ വര്‍ഷം പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഹിന്ദുത്വവല്‍ക്കരിച്ച് അധ്യായങ്ങള്‍. തീര്‍ത്തും ആര്‍എസ്എസ് മുഖവുമായി പുറത്തിറങ്ങിയിരിക്കുന്ന പുസ്തകങ്ങളില്‍ വി ഡി സവര്‍ക്കറെ വീരനും വിപ്ലവ നായകനുമായാണ് ചിത്രീകരിച്ചിരിച്ചിരിക്കുന്നത്. മാഹാത്മ ഗാന്ധിയേക്കാളും ജവഹര്‍ലാല്‍ നെഹ്രുവിനെക്കാളും പ്രാധാന്യവും ചരിത്ര പുസ്തകങ്ങളില്‍ സവര്‍ക്കറിന് നല്‍കിയിരിക്കുന്നു.

സ്വാതന്ത്ര്യത്തിന് വേണ്ടി സവര്‍ക്കര്‍ ചെയ്ത ത്യാഗങ്ങള്‍ വാക്കുകള്‍ക്ക് അപ്പുറത്താണെന്ന് പറയുന്ന പാഠ പുസ്തകങ്ങളില്‍ അദ്ദേഹം മികച്ച രാജ്യസ്‌നേഹിയായിരുന്നെന്നും പറയുന്നു. കോണ്‍ഗ്രസ് നേതാക്കളെല്ലാം സമ്പന്ന മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ള മിതവാദികളായിരുന്നു. ഇവര്‍ക്ക് സാധാരണ ജനങ്ങളുമായി ബന്ധമില്ലായിരുന്നു എന്നിങ്ങനെ പോകുന്നു പുസ്തകത്തിലെ അധ്യായത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അറിവുകള്‍. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും വിദേശ ഭരണം ഇല്ലാതാകുന്നതോടെ രാജ്യത്ത് നിയമം ഇല്ലാതാകുമെന്ന് അവര്‍ ഭയപ്പെട്ടുമെന്നുമാണ് പത്താംക്ലാസിലെ പാഠപുസ്തകം അവകാശപ്പെടുന്നത്.

നിസഹകരണ പ്രസ്ഥാനത്തെയും ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ചുമുള്ള പാഠഭാഗത്ത് ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. പത്ത്, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളാണ് പുതുക്കിയത്. ഏകീകൃത സിവില്‍ കോഡ്, ഹിന്ദി ഭാഷ, പാകിസ്ഥാനെ അടിസ്ഥാനമാക്കി നരേന്ദ്ര മോദിയുടെ വിദേശ പോളിസികള്‍ എന്നിവ ഈ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്രുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു. നെഹ്രുവിനെക്കുറിച്ച് വിശദമായി ഒമ്പതാം ക്ലാസില്‍ പഠിക്കാനുണ്ടെന്നും എല്ലാ പാഠത്തിലും ഒരേ നായകനെ ഉള്‍പ്പെടുത്താനാകില്ലെന്നും ഇതേത്തുടര്‍ന്നുയര്‍ന്ന വിമര്‍ശനത്തിന് വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി മറുപടി നല്‍കി.

This post was last modified on June 9, 2017 4:15 pm

Related Post
Leave a Comment