X

യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പുറത്തേക്ക്?

അഴിമുഖം പ്രതിനിധി

ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ചുകൊണ്ട് ഇന്ന് അരവിന്ദ് കെജ്രിവാള്‍ വിഭാഗം യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണുമെതിരെ തുറന്ന കത്ത് പുറത്തിറക്കി. ഇരുവരും ചേര്‍ന്ന് അരവിന്ദ് കെജ്രിവാളിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ഡല്‍ഹി ഉപമുഖ്യന്ത്രി മനോജ് സിസോദിയയുടെ നേതൃത്വത്തില്‍ കെജ്രിവാളിനെ പിന്താങ്ങുന്ന വിഭാഗം ഇറക്കിയ കത്തിലെ പ്രധാന ആരോപണം. ഇതോടെ ഈ ആഴ്ച നടക്കുന്ന എഎപിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം യോഗേന്ദ്ര യാദവിനെയും ഭൂഷണെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം ഇരുവരും കെജ്രിവാളിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതായി കത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന ഫണ്ടുകളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന തെറ്റായ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിന്റെ സമയത്തെ പ്രവര്‍ത്തകരെ പാര്‍ട്ടിക്കെതിരായി തിരിക്കാന്‍ ശ്രമിച്ചു എന്ന അതിഗുരുതര ആരോപണവും കത്തില്‍ ഉന്നയിക്കുന്നുണ്ട്.

പ്രശാന്ത് ഭൂഷണും പിതാവ് ശാന്തി ഭൂഷണും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന കിരണ്‍ ബേദിയെ പ്രകീര്‍ത്തിച്ചതും കത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും എതിരായ നടപടി ഇന്ത്യ ആകാംഷയോടെ കാതോര്‍ക്കുന്ന പുതിയ രാഷ്ട്രീയ പരീക്ഷണത്തെയും ഡല്‍ഹി ഭരണത്തെയും എത്ര കണ്ട് ബാധിക്കും എന്നതാണ് അറിയാനുള്ളത്.

This post was last modified on December 27, 2016 2:52 pm

Related Post
Leave a Comment