X

ജയ് ഭീമും ലാല്‍ സലാമും ഇങ്ക്വിലാബ് സിന്ദാബാദാകും: യെച്ചൂരി

അഴിമുഖം പ്രതിനിധി

അംബേദ്കറൈറ്റുകളും കമ്മ്യൂണിസ്റ്റുകളും തമ്മിലെ സഹകരണം വര്‍ദ്ധിച്ചു വരികയാണെന്നും താമസിയാതെ ജയ് ഭീമും ലാല്‍ സലാം ഒന്നിച്ചു ചേര്‍ന്ന് ഇങ്ക്വിലാബ് സിന്ദാബാദ് ആയി മാറുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ഹൈരദാബാദ്, ജെഎന്‍യു സര്‍വകലാശാല പ്രശ്‌നങ്ങള്‍ക്കുശേഷം ഈ സഹകരണം കൂടുതല്‍ സാധ്യമാകുന്നുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയത്തിന് എതിരെ ഒരു ദളിത്-ന്യൂനപക്ഷ-കമ്മ്യൂണിസ്റ്റ് ഐക്യവും രൂപം കൊള്ളുകയാണ്.

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നവോത്ഥാന ആശയങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ വിജയിച്ചിരുന്നു. എന്നാല്‍ അത് സ്വാഭാവികമായും ഏറ്റെടുക്കേണ്ടിയിരുന്ന അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങള്‍ പല കഷ്ണങ്ങളായി ചിതറിയെന്നും അതിനാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരുടെ കൂടെ പോകുക അസാധ്യമായെന്നും യെച്ചൂരി വിലയിരുത്തി.

ഇന്ന് ഹിന്ദുത്വശക്തികള്‍ രാജ്യത്തിന്റെ മതേതരവും ജാതി വിരുദ്ധവുമായ ഘടനയെ തകിടം മറിക്കാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അംബേദ്കറൈറ്റുകളുടേയും കമ്മ്യൂണിസ്റ്റുകളുടേയും ഐക്യത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ക്‌സിസ്റ്റുകാര്‍ തങ്ങളെ സംരക്ഷിക്കുമെന്ന ബോധം വ്യത്യസ്ത മത ന്യൂനപക്ഷവിഭാങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നുണ്ടെന്നും അതില്‍ നിന്നാണ് സഭയും സിപിഐഎമ്മും തമ്മിലെ അടുപ്പമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സുഖിപ്പിക്കലിന്റെ ഭാഗമല്ല ഇതെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിക്ക് എതിരായി ഐക്യം വേണമെന്ന അവബോധം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയില്‍ വളര്‍ന്നു വരുന്നുണ്ടെങ്കിലും അത് ബിജെപി വിരുദ്ധ ഐക്യമുന്നണിയെന്ന നിലയിലേക്ക് വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം സമകാലീന മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

This post was last modified on December 27, 2016 4:01 pm

Related Post
Leave a Comment