X

പ്രവാസി ആശങ്കകള്‍ക്ക് വിരാമമില്ല; എണ്ണ വിലയില്‍ വീണ്ടും ഇടിവ്

ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി ഉടനടി തീരില്ലെന്ന സൂചനയുമായി ഇന്ന് ഏഷ്യന്‍ കമ്പോളത്തിലെ എണ്ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. യുഎസിലെ അടിസ്ഥാന മാനദണ്ഡമായി കണക്കാക്കപ്പെടുന്ന വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് പ്രകാരം സപ്തംബറിലെ വിതരണത്തിനുള്ള നിരക്കുകള്‍ നിലവിലുള്ള 43.87 ഡോളറില്‍ നിന്നും 43.57 ഡോളറായി താഴുമെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ച് 17ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

സപ്തംബറിലേക്കുള്ള ബ്രന്റ് ക്രഡ് ഓയില്‍ ഇപ്പോള്‍ വില്‍ക്കുന്നത് 48.25 ഡോളറിനാണ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ച ഇത് 48.61 ഡോളറായിരുന്നു. കമ്പോളത്തില്‍ ഇപ്പോഴും അവസാനവാക്ക് വിതരണക്കാരുടെതായി തുടരുന്നതായി ഏയെഴ്‌സ് അലൈന്‍സ് സെക്യൂരിറ്റീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ജോനാഥന്‍ ബ്രാറ്റ് ബ്ലൂംബര്‍ഗ് ന്യൂസിനോട് പറഞ്ഞു. എണ്ണ വിലയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എണ്ണ കയറ്റുമതി വെട്ടിക്കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ വിസമ്മതിക്കുമ്പോഴും യുഎസ് തങ്ങളുടെ എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുമ്ട്. കൂടാതെ കഴിഞ്ഞ മാസം ആണവകരാര്‍ സംബന്ധിച്ച് ഇറാനുമായി ധാരണയിലായ സ്ഥിതിക്ക്, അവരുടെ അന്താരാഷ്ട്ര നിരോധനം നീങ്ങുകയാണ്. ഇതോടെ ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ദ്ധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ഷം ഇനി എണ്ണ വിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വിരളമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ എണ്ണ വില കൂടാന്‍ ഒരു സാധ്യതയും കാണുന്നില്ലെന്ന് ഓസ്‌ട്രേലിയയിലെ എഎന്‍ഇസഡ് ബാങ്കിന്റെ ഗവേഷണ വിഭാഗം തലവന്‍ മാര്‍ക്ക് പെര്‍വാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

This post was last modified on December 27, 2016 3:18 pm

Related Post
Leave a Comment