X

ഇന്ന് ബിവറേജസ് പണിമുടക്ക്; മദ്യപന്മാര്‍ വലയും

അഴിമുഖം പ്രതിനിധി

ബിവറേജസ് കോര്‍പറേഷനിലെ മുഴുവന്‍ ജീവനക്കാരും ബിവറേജസുമായി ബന്ധപ്പെട്ട മദ്യവ്യവസായ- ലേബലിംഗ്-കണ്‍സ്യൂമര്‍ ഫെഡറേഷനുകളിലെ അബ്കാരി തൊഴിലാളികളും ഇന്നു സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. ഇന്നലെ എക്‌സൈസ് മന്ത്രി കെ. ബാബുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണു തീരുമാനം. സംസ്ഥാനത്തെ 300 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഇന്ന് അടച്ചിടുന്നത്. ആവശ്യങ്ങള്‍ നടപ്പിലാക്കാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നു ഭാരവാഹികള്‍ അറിയിച്ചു.

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ബിവറേജസിലെ കോണ്‍ഗ്രസ് സംഘടനയായ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി), വിദേശ മദ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു), എഐടിയുസി, ബിഎംഎസ് തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. നോട്ടീസും നിവേദനവും സമര്‍പ്പിച്ചെങ്കിലും അനുകൂല നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

പൂട്ടിയ ഷോപ്പുകളില്‍ ബാറുകള്‍ക്കു നല്‍കിയതു പോലെ ബീയര്‍- വൈന്‍ ലൈസന്‍സ് നല്‍കണമെന്നാണു പ്രധാന ആവശ്യം. 2006ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിയമിക്കപ്പെട്ട തൊഴിലാളികള്‍ക്ക് അന്നു മുതലുളള മുന്‍കാല പ്രാബല്യം നല്‍കണമെന്നും ഇവരെ സ്‌പെഷല്‍ റൂളില്‍ ഉള്‍പ്പെടുത്തണമെന്നും ലേബലിംഗ് തൊഴിലാളികള്‍ക്ക് അബ്കാരി വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വം നല്‍കണമെന്നും നിവേദനത്തിലുണ്ട്. രണ്ടാമത്തെ ചര്‍ച്ചയാണു ഇന്നലെ പരാജയപ്പെട്ടത്. 

This post was last modified on December 27, 2016 2:51 pm

Related Post
Leave a Comment