അഴിമുഖം പ്രതിനിധി
വിവരാവകാശ നിയമപ്രകാരം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ആരായുന്നവര്‍ക്ക് മറുപടി നല്‍കണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ലഭിച്ചാല്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തീരുമാനങ്ങള്‍ വിവരാവകാശനിയമം പ്രകാരം നല്‍കാനാവില്ല എന്ന നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍. ഇതിനായി കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുകയാണ് സര്‍ക്കാര്‍.
എന്നാല്‍ ഇത് വളരെ തെറ്റായ ഒരു തീരുമാനമാണ് എന്ന് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡിബി ബിനു പറയുന്നു.|
2016 ജനുവരി ഒന്നുമുതൽ മാർച്ച് 12 വരെയുള്ള മന്ത്രിസഭാ തീരുമാനങ്ങൾ സംബന്ധിച്ച അജണ്ട, മിനിട്ട്സ്, തീരുമാനങ്ങളിൽ കൈക്കൊണ്ട നടപടികൾ എന്നിവയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു നൽകിയ വിവരാവകാശ അപേക്ഷയാണ് കമീഷണറുടെ ഉത്തരവിലേക്ക് നയിച്ചത്.
‘വളരെ തെറ്റായ ഒരു തീരുമാനമാണ് നിയമസഭാ തീരുമാനങ്ങള്‍ വിവരാവകാശനിയമം മൂലം നല്‍കാന്‍ സാധിക്കില്ല എന്നുള്ളത്.
തീരുമാനങ്ങള്‍ എടുക്കുക എന്നത് ഒരു ഘട്ടം, അത് നടപ്പിലാക്കുക എന്നത് രണ്ടാം ഘട്ടം. തീരുമാനം എടുത്തു കഴിഞ്ഞാല്‍ അത് നല്‍കണം പെന്‍ഡിംഗ് ആണെങ്കില്‍ നല്‍കേണ്ടതില്ല എന്നാണ് സെന്‍ട്രല്‍ ഇന്‍ഫോര്‍മേഷന്‍ കമ്മീഷനും വ്യക്തമാക്കിയിരിക്കുന്നതും. കാബിനറ്റില്‍ ഒരു അവസാന തീരുമാനം എടുത്താല്‍ അത് ലഭ്യമാക്കണം.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന സമയത്ത് കടും വെട്ടു തീരുമാനങ്ങള്‍ വിവരാവകാശം മൂലം ലഭിക്കാതിരുന്നപ്പോള്‍ അതിശക്തമായി എതിര്‍ത്ത ആളുകളാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്.
കാബിനറ്റ് തീരുമാനങ്ങള്‍ നല്‍കാന്‍ തുടങ്ങിയാല്‍ മുന്‍ സര്‍ക്കാറിന്റെ മാത്രമല്ല ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനങ്ങളും പുറത്തെത്തും. അതായിരിക്കാം സര്‍ക്കാരിന്റെ ആശങ്ക. അതാണ് ഇത്തരം ഒരു നിയമക്കുരുക്കിലേക്ക് നീങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നത്.
വിവരാവകാശ നിയമം മൂലം തീരുമാനങ്ങള്‍ നല്‍കാതെ കമ്മീഷനുമായി തുറന്ന യുദ്ധത്തിനു തയ്യാറാവുകയായിരുന്നു സര്‍ക്കാര്‍, അതൊഴിവാക്കാമായിരുന്നു. പ്രത്യേകിച്ചും ജനങ്ങളുടെ സര്‍ക്കാര്‍ എന്നറിയപ്പെടുന്നവര്‍’-അഡ്വ ബിനു വ്യക്തമാക്കി.
This post was last modified on December 27, 2016 4:21 pm
Leave a Comment