X

3600 കോടി ചിലവാക്കേണ്ടത് ശിവജി പ്രതിമയ്ക്കല്ല, ശിവജി കനാലിന്: ചേതന്‍ ഭഗത്

ശിവജിയുടെ പേരില്‍ കനാല്‍ നിര്‍മ്മിച്ച് കൃഷിക്കാവശ്യമായ വെള്ളം നല്‍കിയാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാതിരിക്കില്ലേ എന്ന്‍ ചേതന്‍ ഭഗത് ചോദിക്കുന്നു.

മോദി സര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരായ പ്രതികരണത്തിന് പിന്നാലെ മുംബൈയിലെ ഛത്രപതി ശിവജി സ്മാരക നിര്‍മ്മാണത്തിലും ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെ അതൃപ്തിയറിച്ച് എഴുത്തുകാരന്‍ ചേതന്‍ ഭഗത് രംഗത്തെത്തി. മഹാരാഷ്ട്രയില്‍ നിരന്തരം നടക്കുന്ന കര്‍ഷക ആത്മഹത്യകളെ ചൂണ്ടിക്കാട്ടിയാണ് ചേതന്‍ ഭഗത്തിന്റെ വിമര്‍ശനം. 3600 കോടി രൂപ മുടക്കി പ്രതിമയും സ്മാരകവും നിര്‍മ്മിക്കുന്നതിന് പകരം, ഇതേ തുകയ്ക്ക് സംസ്ഥാനത്ത് ശിവജിയുടെ പേരില്‍ കനാല്‍ നിര്‍മ്മിച്ച് കൃഷിക്കാവശ്യമായ വെള്ളം നല്‍കിയാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാതിരിക്കില്ലേ എന്ന്‍ ചേതന്‍ ഭഗത് ചോദിക്കുന്നു.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയില്‍ നാല് മാസത്തിനിടെ 400 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് 3600 കോടി രൂപ മുടക്കി ശിവജിക്ക് സ്മാരകം നിര്‍മ്മിക്കുന്നതിനെതിരെ ചേതന്‍ ഭഗത് രംഗത്തെത്തുന്നത്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍, അറബിക്കടലില്‍ മുംബൈ തീരത്തിന് സമീപത്താണ് പടുകൂറ്റന്‍ ശിവജി പ്രതിമ നിര്‍മ്മിക്കുന്നത്. ശിവജി സ്മാരകത്തിന്‌റെ തറക്കല്ലിടല്‍ ചടങ്ങ് ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചിരുന്നു. നേരത്തെ നോട്ട് നിരോധനത്തിലാണ് ബിജെപിക്കെതിരെയും മോഡിക്കെതിരെയും ചേതന്‍ ഭഗത് ആദ്യമായി വിമര്‍ശനം ഉന്നയിച്ചത്. തെറ്റ് സംഭവിക്കുമ്പോള്‍ ദേശസ്നേഹത്തിന്റെ പേരുംപറഞ്ഞ് ക്യൂ നില്‍ക്കാനല്ല പറയേണ്ടതെന്നായിരുന്നു ചേതന്റെ വിമര്‍ശനം. മോദി സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ശക്തമായി അനുകൂലിച്ചിരുന്ന ചേതന്‍ ഭഗത് നോട്ട് അസാധുവാക്കലോടെയാണ് നിലപാട് മാറ്റിയത്.

This post was last modified on December 26, 2016 9:25 am

Related Post
Leave a Comment