X

‘കസബ’യ്ക്ക് ശേഷം കിട്ടിയത് ഒരേയൊരു സിനിമ, അവസരങ്ങൾ നഷ്ടപ്പെടുത്തി കൊണ്ട് നിശ്ശബ്ദരാക്കാമെന്ന് ആരും കരുതണ്ട : പാർവതി

അവസരം നിഷേധിക്കപ്പെടുന്നത് തനിക്ക് മാത്രമല്ലെന്നും ഡബ്ല്യുസിസിയുമായി ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് നടിമാരുടെയും കാര്യം അങ്ങനെ തന്നെയാണെന്നും പറയുന്നു പാര്‍വ്വതി.

മമ്മൂട്ടി ചിത്രം ‘കസബ’യെ കുറിച്ചുള്ള അഭിപ്രായ പ്രകടങ്ങൾക്ക് ശേഷം  തനിക്ക് ലഭിച്ചത് ഒരു സിനിമ മാത്രമാണെന്ന വെളിപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. മറ്റ് സിനിമകള്‍ കസബ വിവാദത്തിന് മുമ്പ് തന്നെ എത്തിയതായിരുന്നുവെന്നും ദ ഹിന്ദു ദിനപത്രവുമായുള്ള അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി.

‘കസബയ്ക്ക് ശേഷം വന്നത് ഒരു സിനിമയുടെ അവസരം മാത്രമാണ്. അത് ആഷിക് അബുവിന്റെ വൈറസ് ആണ്. പക്ഷേ അതെന്നെ അത്ഭുതപ്പെടുത്തിയില്ല. കാരണം ആഷിക് ഒരു ലിബറല്‍ ആണ്.’ മുന്‍പും അനേകം നടിമാര്‍ വേഗത്തില്‍ അസ്തമിച്ച് പോയിട്ടുണ്ടെന്നും അതിന്റെ കാരണം ആര്‍ക്കും അറിയില്ലെന്നും പാര്‍വ്വതി പറയുന്നു.

ഐ.എഫ്.എഫ്കെ വേദിയില്‍ മമ്മൂട്ടി നായകനായ കസബ സിനിമയെ കുറിച്ചുള്ള പാർവതിയുടെ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 22 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിനിടെ സിനിമകളിലെ സ്ത്രീ വിരുദ്ധതയെ പരാമര്‍ശിക്കുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ കസബക്കെതിരെ വിമര്‍ശനവുമായി പാര്‍വ്വതി രംഗത്തെത്തിയത്.താന്‍ ഈ അടുത്ത് മലയാളത്തിലെ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നുമായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം.

കസബയിലെ ഒരു രംഗം ചൂണ്ടി കാട്ടി പാർവതി നടത്തിയ വിമർശനം മമ്മൂട്ടിക്ക് നേരെയുള്ള അധിക്ഷേപം ആയി വരുത്തി തീർക്കുകയും വലിയ സൈബർ അറ്റാക്കിനു പാർവതി വിധേയയാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നോട്ടില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നടി.

“ഏതെങ്കിലും അധികാരകേന്ദ്രങ്ങളുടെ ശ്രമഫലമായി ഞാന്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ അത് ഞാന്‍ തൊഴിലില്‍ മോശമായതുകൊണ്ടല്ലെന്ന് മറ്റുള്ളവര്‍ അറിയണമെന്ന് എനിക്കുണ്ട്. കാസ്റ്റിംഗ് കൗച്ച് സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ഇത്തരത്തില്‍ തന്നെയാവും പെരുമാറുക. ‘നോ’ പറയാന്‍ നിങ്ങള്‍ ഒരു തീരുമാനമെടുക്കുകയാണ്.

‘നോ’ പറഞ്ഞാല്‍ നിങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുകയും ‘യെസ്’ പറഞ്ഞാല്‍ നിങ്ങള്‍ അപമാനിക്കപ്പെടുകയും ചെയ്യും.ശരിയായ ഒരു കാര്യത്തിനുവേണ്ടി നിലകൊണ്ടാല്‍ നിങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാം. മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ ഒരുക്കമാണോ എന്നാണ് ഇപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നത്. അതിന് ‘അതെ’ എന്നാണ് എന്റെ മനസ് പറയുന്ന മറുപടി.’പാര്‍വതി വ്യക്തമാക്കി.

“എനിക്കും റിമയ്ക്കും രമ്യയ്ക്കുമൊക്കെ ഈ പോരാട്ടത്തില്‍ നിന്ന് ലഭിക്കുന്നത് എന്താണ്? പ്രശസ്തിയ്ക്കുവേണ്ടി ആണെന്ന് ആളുകള്‍ പറയുന്നത് വിചിത്രമായി തോന്നും. നാലോ അഞ്ചോ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിനേക്കാളപ്പുറം എനിക്ക് ഒരു പ്രശസ്തിയും ആവശ്യമില്ല.” അവസരം നിഷേധിക്കപ്പെടുന്നത് തനിക്ക് മാത്രമല്ലെന്നും ഡബ്ല്യുസിസിയുമായി ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് നടിമാരുടെയും കാര്യം അങ്ങനെ തന്നെയാണെന്നും പറയുന്നു പാര്‍വ്വതി.

This post was last modified on November 4, 2018 5:42 pm

Related Post
Leave a Comment