ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് നാളെ കൊടിയേറും. മുഖ്യാതിഥികളായി ബംഗാളി സംവിധായകനും കവിയുമായ ബുദ്ധദേവ് ദാസ്ഗുപതും, നടിയും സംവിധായികയുമായ നന്ദിതാ ദാസും പങ്കെടുക്കും. മേളയുടെ ജൂറി തലവനായി വിഖ്യാത സംവിധായകൻ മജീദിയ മജീദി എത്തുന്നതാണ് ഇത്തവണത്തെ മുഖ്യ ആകർഷണം. സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചിലവ് കുറച്ചാണ് ഇക്കുറി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.
മജീദിയ മജീദി സംവിധാനം ചെയ്ത പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കിയ ‘മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് ‘ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കും.ഇറാനിയന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും ചിലവേറിയ ചിത്രമായി 2015ല്‍ ഇറങ്ങിയ ഈ സിനിമയുടെ സംഗീതം എ.ആര്‍.റഹ്മാനാണ്. മജീദ് മജീദിക്കൊപ്പം തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി, ആന്‍ഡോള്‍ഫ്ഹോ അലക്‌സ് ജൂനിയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
മേളയുടെ മുഖ്യാഥിതിയായി എത്തുന്ന ബുദ്ധദേവ് ദാസ് ഗുപ്തക്ക് അഞ്ചു തവണ മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.ഇതേ സമയം അദ്ദേഹത്തിന്റെ ഒരുപാട് കവിതകളും ശ്രേദ്ധേയമായവയാണ്. 2008ല്‍ സ്‌പെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, 2007ല്‍ എതേന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ അദേനാ അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.കൂടാതെ രണ്ട് തവണ മികച്ച ബെര്‍ലിന്‍ ബെയര്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശവും ലഭിച്ചു.
അദ്ദേഹത്തിന്റെ ‘ദി ഫ്‌ലൈറ്റ് ‘ എന്ന ചിത്രമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചടങ്ങില്‍ മറ്റൊരു അതിഥിയായ നന്ദിതാ ദാസ് ഫാരിക്ക് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ ടോറോന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും, മറ്റു അന്‍പതോളം മേളയില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കൂടാതെ 20 അവാര്‍ഡുകളും വാരിക്കൂട്ടി. ആ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ യിലും ചിത്രം പ്രദര്‍ശിപ്പിക്കുകയും സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടുകയും ചെയ്തു.
മഹാ പ്രളയത്തിന് ശേഷം വളരെ ചിലവ് ചുരുക്കി നടത്തുന്ന മേള അതിജീവനം എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയരാജിന്റെ ‘വെള്ളപൊക്കത്തില്‍ ‘,ജസ്റ്റിന്‍ ചാഡ്വിക്കിന്റെ ‘മണ്ടേല:ലോങ്ങ് വാക്ക് ടു ഫ്രീഡം’, ഫിഷര്‍ സ്റ്റീവന്‍സിന്റെ ‘ബിഫോര്‍ ദി ഫ്‌ളഡ് ‘,മേല്‍ ഗിബ്‌സിന്റെ ‘അപ്പൊക്കാലിപ്‌റ്റോ’എന്ന ചിത്രങ്ങള്‍ ഫിലിം ഓണ്‍ ഹോപ് ആന്‍ഡ് റീ ബലീഡിങ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.