അഴിമുഖം പ്രതിനിധി
ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്ന്‍ സൈറസ് മിസ്ട്രിയെ പുറത്താക്കിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് വിവിധ കോടതികളില്‍ കവിയറ്റ് ഫയല്‍ ചെയ്തു. മിസ്ട്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏതെങ്കിലും കോടതി വിധി പറയുന്നത് ഒഴിവാക്കാനാണിത്. സുപ്രീം കോടതി, ഡല്‍ഹി ഹൈക്കോടതി, നാഷണല്‍ കമ്പനി ട്രിബ്യൂണല്‍ എന്നിവിടങ്ങളിലാണ് കവിയറ്റ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ രത്തൻ ടാറ്റയ്ക്കും ടാറ്റ ഗ്രൂപ്പിനും ട്രസ്റ്റിനുമെതിരെ നാഷണൽ കമ്പനി ട്രൈബ്യൂണലിൽ കവിയറ്റ് ഫയൽ ചെയ്തെന്ന് അഭ്യൂഹങ്ങൾ മിസ്ട്രിയും ഗ്രൂപ്പും നിഷേധിച്ചു.
ഇന്നലെ ചേർന്ന ബോർഡ് യോഗത്തിൽ 6 പേര് മിസ്ട്രിക്കെതിരെ വോട്ടു ചെയ്യുകയും രണ്ടു പേർ മാറി നിൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഏകപക്ഷീയമായി നീക്കം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ബോർഡ് മീറ്റിങ്ങിൽ മിസ്ട്രി ഉന്നയിച്ചപ്പോൾ ഇത് കോടതിയല്ലെന്ന പ്രതികരണമായിരുന്നു കമ്പനി നേതൃത്വത്തിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചത്. ടാറ്റ കുടുംബത്തിന് പുറത്ത് നിന്നും കമ്പനിയുടെ ചെയർമാൻ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിയാണ് മിസ്‌ത്രി. 18 ശതമാനം ഓഹരിയുള്ള ഷാപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പാണ് ടാറ്റ സണ്‍സില്‍ ഏറ്റവും കൂടുതല്‍ ഓഹരി വഹിക്കുന്നത്.
തങ്ങള്‍ ഇത് വരെ നിയമ നടപടികള്‍ക്കൊന്നും മുതിര്‍ന്നിട്ടില്ലെന്നും അതല്ലാതെയുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും മിസ്ട്രി ഗ്രൂപ്പ് അറിയിച്ചു. എന്നാല്‍ ഈ ദിവസങ്ങളില്‍ കമ്പനി ബോംബെ ഹൈക്കോടതിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരന്‍, വിരാഗ് തുല്‍സാപൂര്‍കാര്‍ എന്നിവരില്‍ നിന്ന്‍ നിയമോപദേശം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെയര്‍മാനെ പുറത്താക്കുന്ന കാര്യത്തില്‍ 15 ദിവസത്തെ നോട്ടീസ് ഓഹരി ഉടമകള്‍ക്ക് നല്‍കിയിരിക്കണം എന്നാണ് ഇവരുടെ വാദം.
ടാറ്റായുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും മിസ്ട്രിയെ സംബന്ധിക്കുന്ന പലതും നീക്കം ചെയ്യപ്പെട്ടു എന്നുള്ളതും ശ്രദ്ധേയമാണ്. മിസ്ട്രിയുടെ പുറത്താക്കലിനെ സംബന്ധിച്ച വാർത്തകളും ചർച്ചകളും ടാറ്റ സ്ഥാപനങ്ങളുടെ ഓഹരിയെയും ഇന്ന് ബാധിച്ചു.പുതിയ ചെയർമാനെ നിശ്ചയിക്കുന്നിടത്തോളം ഇനി രത്തൻ ടാറ്റയായിരിക്കും കമ്പനിയെ നയിക്കുക. നാലു വർഷ കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ടാറ്റ, കമ്പനിയുടെ മുഖ്യ ചുമതലകളുടെ ഔദ്യോഗിക ഭാരവാഹിയാകുന്നത്.
This post was last modified on December 27, 2016 2:20 pm