X

മദ്യവും പണവും നല്‍കി വോട്ടുപിടുത്തം; ഒളിക്യാമറയുമായി ആം ആദ്മി പ്രവര്‍ത്തകര്‍ ഇത്തവണയും

അഴിമുഖം പ്രതിനിധി

മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാനായി, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ എഎപി പ്രവര്‍ത്തകര്‍ ഇത്തവണയും ഒളിക്യാമറയുമായി ഡല്‍ഹി തെരുവുകളില്‍ ഇറങ്ങി. 5000 സന്നദ്ധ പ്രവര്‍ത്തകരാണ് ഇത്തവണ ഡല്‍ഹി തെരുവുകളില്‍ റോന്ത് ചുറ്റുന്നത്. തിരിച്ചറിയല്‍ കാര്‍ഡിന് പകരമായി മദ്യവും പണവും വിതരണം ചെയ്യുന്നതായി ഇന്നലെ പാര്‍ട്ടി ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച പരാതി അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്റെ തലേദിവസമായ ഇന്ന് വൈകിട്ട് ഇത്തരം ക്രമക്കേടുകള്‍ വ്യാപകമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

മദ്യവും പണവും വിതരണം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായതായി എഎപിയുടെ ഒളിക്യാമറ സേന ആരോപിക്കുന്നു. മദ്യം സൂക്ഷിക്കുന്ന കേന്ദ്രങ്ങളുടെയും വിതരണം നടക്കുന്ന സ്ഥലങ്ങളുടെയും ദൃശ്യങ്ങള്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ യുദ്ധമുറികളിലേക്ക് അയച്ചുകൊണ്ടിരിക്കുക എന്ന തന്ത്രമാണ് പാര്‍ട്ടി കഴിഞ്ഞ തവണയും വിജയകരമായി നടപ്പിലാക്കിയത്. 

എന്നാല്‍ ഇത്തവണ സാങ്കേതിക വിദ്യ കൂടുതല്‍ നവീകരിച്ചിട്ടുണ്ടെന്നും വീഡിയോ റെക്കോര്‍ഡുകളും ദൃശ്യങ്ങളും തത്സമയം തന്നെ പാര്‍ട്ടി സജ്ജീകരിച്ച സ്ഥലങ്ങളിലേക്ക് അയച്ചുകൊടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു. ഇത് മൂലം പ്രവര്‍ത്തകര്‍ക്ക് ശാരീരിക ആക്രമണങ്ങളെ ഭയക്കേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല, ദൃശ്യങ്ങള്‍ അപ്പാടെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാനും സാധിക്കും.

 

This post was last modified on February 6, 2015 3:04 pm