X

നേപ്പാള്‍; 3300 പേര്‍ മരിച്ചെന്ന് അഭ്യന്തര മന്ത്രാലയം; 5000 കവിഞ്ഞെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍

അഴിമുഖം പ്രതിനിധി

നേപ്പാളിനെ തകര്‍ത്ത ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഭീതിജനകമാം വിധം വര്‍ദ്ധിക്കുന്നു. 3300 പേര്‍ മരിച്ചുവെന്ന് നേപ്പാള്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുമ്പോള്‍, മരണസംഖ്യ 5000 ത്തിന് അടുത്തയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ ഇപ്പോഴും നാശനഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

കനത്ത മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിരവധി മലയാളികള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെസി ജോസഫ് ഇന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ചകള്‍ നടത്തിയേക്കും.

മഴയും ഭൂചലനങ്ങളും കാരണം നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്നുരാവിലെ വീണ്ടും പുനഃരാരംഭിച്ചു. അന്‍പതോളം തുടര്‍ചലനങ്ങളാണ് ഇതുവരെ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരിക്കുന്നത്. ടെലിഫോണ്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഃഷ്‌കരമാവുകയാണ്.

ഇന്ത്യ ഇന്നലെ മുപ്പത്തഞ്ച് ബസുകള്‍ നേപ്പാളിലേക്ക് അയച്ചിരുന്നു. എയിംസില്‍ നിന്നുള്ള വിദഗ്ധ വൈദ്യസംഘത്തെ നേപ്പാളിലേക്ക് അയക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

This post was last modified on December 27, 2016 2:57 pm