X

വെബ് കാസ്റ്റിംഗും വീഡിയോ കവേറജും, മാധ്യമങ്ങള്‍ക്ക് വിലക്ക്; കനത്ത സുരക്ഷയില്‍ കണ്ണൂരും കാസറഗോഡും റീ പോളിങ്

കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്

കണ്ണൂര്‍, കാസറഗോഡ് ലോക്‌സഭ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി. കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ മൂന്നു ബൂത്തുകളിലും കാസറഗോഡെ നാല് ബൂത്തുകളിലുമാണ് റീ പോളിങ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ട് ചെയ്യാന്‍ സമയം.

കനത്ത സുരക്ഷയിലാണ് റീ പോളിങ് നടക്കുന്നത്. വേണ്ട എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നാണ് കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയും കാസറഗോഡ് കളക്ടര്‍ ഡോ. സജിത് ബാബുവും അറിയിച്ചത്. വെബ് കാസ്റ്റിംഗും വീഡിയോ കവറേജും ഓരോ ബൂത്തുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷ.

ഏപ്രില്‍ 23 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഓരോ ഉദ്യോഗസ്ഥര്‍ വീതം റീ പോളിംഗ് ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ റാങ്കിലുള്ളയാളാണ് പ്രിസൈഡിംഗ് ഓഫിസര്‍. വില്ലേജ് ഓഫിസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ സെക്ടര്‍ ഓഫിസര്‍മാരായി നിയോഗിച്ചിട്ടുണ്ട്.

അതേസമയം കണ്ണൂര്‍ ധര്‍മടത്ത് റീ പോളിങ് നടക്കുന്ന സ്‌കൂള്‍ വളപ്പിനുള്ളില്‍ മാധ്യമങ്ങള്‍ത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വോട്ടെടുപ്പ് നടക്കുന്ന കുന്നിരിക്ക യുപി സ്‌കൂളില്‍ നിന്നാണ് മാധ്യമങ്ങളെ നീക്കം ചെയ്തത്. വോട്ടെടുപ്പ് നടക്കുന്ന സമയത്ത് മാധ്യമങ്ങള്‍ പ്രവേശിക്കരുതെന്നാണ് പൊലീസ് പറയുന്നത്.

റീ പോളിംഗില്‍ വോട്ട് ചെയ്യാന്‍ എത്തുന്ന വോട്ടര്‍മാരുടെ മുഖാവരം നോക്കി പരിശോധിക്കാന്‍ ബൂത്തുകളില്‍ പ്രത്യേകം ഉദ്യോഗസ്ഥകളെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക മറ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയിലെ ചിത്രവുമായി ഒത്തുനോക്കുകയാണ് ചെയ്യുന്നത്.

This post was last modified on May 19, 2019 8:56 am

Related Post
Leave a Comment