ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കെതിരെ വിമർശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്നും. പുരസ്‌കാര ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്നും അടൂര്‍ വിമര്‍ശിച്ചു. തിരുവനന്തപുരത്ത് ടെലിവിഷന്‍ കലാകാരന്മാരുടെ സംഘടനയായ ‘കോണ്‍ടാക്ടി’ന്റെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍. ‘സെന്‍സര്‍ ബോര്‍ഡും സിനിമയും’ എന്നതായിരുന്നു ശില്‍പശാലയുടെ വിഷയം
‘രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയവരാണ് ആര്‍ക്കൊക്കെ അവാര്‍ഡ് നല്‍കണമെന്ന് തീരുമാനിക്കുന്നത്. അവാര്‍ഡുകള്‍ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചു. ചലച്ചിത്ര പുരസ്‌കാരത്തില്‍ രാഷ്ട്രീയം കടന്നുകൂടിയിട്ടുണ്ട്’- അടൂർ പറയുന്നു
ജയ് ശ്രീറാം’ വിളി കൊലവിളിയായി മാറിയെന്നും ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു എന്നും ആരോപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് അവാര്‍ഡുകളൊന്നും കിട്ടാത്തതുകൊണ്ടാണ് അടൂര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ‘ജയ് ശ്രീറാം’ വിളി കേള്‍ക്കേണ്ട എങ്കില്‍ പേരുമാറ്റി അടൂര്‍ ചന്ദ്രനിലേക്ക് പോകട്ടെ എന്നും ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
അതേസമയം ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ ലഭിക്കാവുന്ന എല്ലാ പുരസ്‌കാരങ്ങളും ലഭിച്ചു കഴിഞ്ഞു. നേടാവുന്നതിന്റെ പരാമവധി നേടിയിട്ടുണ്ട്. ഇനിയൊന്നും തനിക്ക് ലഭിക്കാനില്ലെന്നുമാണ് അടൂര്‍ മാധ്യമങ്ങളോട് ഈ വിഷയത്തിൽ പ്രതികരിച്ചത്.