X

അന്ന് തിലകന്‍, ഇന്ന് സാമൂവേല്‍; മലയാള സിനിമയിലെ വംശീയ, വേതന വിവേചനങ്ങള്‍

സാമുവേലിന്റെ പരാതിയുടെ അടിസ്ഥാനത്തിലെങ്കിലും മലയാള സിനിമയിലെ വേതനവിവേചനം ചര്‍ച്ചയാകണം

മലയാള സിനിമയില്‍ ജാതി വിവേചനം ഉണ്ടെന്ന് അന്തരിച്ച നടന്‍ തിലകനാണ് പൊതുസമൂഹത്തിന് മുന്‍പില്‍ വെളിപ്പെടുത്തിയത്. അതിനു മുന്‍പ് കലാഭവന്‍ മണിയുടെ നായികയാകാന്‍ ചില നടികള്‍ തയ്യാറായില്ല എന്ന വാര്‍ത്ത ജാതീയത മാത്രമല്ല വര്‍ണ്ണ വിവേചനവും ഉണ്ടെന്ന് വെളിവാക്കിയിരുന്നു. ഇപ്പോള്‍ സാമുവേല്‍ അബിയോള റോബിന്‍സന്‍ ഉയര്‍ത്തിയ വംശീയ വിവേചന ആരോപണം തീര്‍ച്ചയായും ചികിത്സ വേണ്ട വൈകൃതത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അതോടൊപ്പം സാമുവേല്‍ ഉയര്‍ത്തിയ പ്രധാന ആക്ഷേപമായ വേതനവിവേചനം എന്നത് ചര്‍ച്ചചെയ്യപ്പെടാതെ പോകാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമുവേല്‍ വംശീയവിവേചനത്തിന് ഇരയായിട്ടുണ്ടെങ്കില്‍, അതില്‍ സമാധാനം പറയേണ്ടതും ഉത്തരവാദിത്വം ഏല്‍ക്കേണ്ടതും പ്രസ്തുത സിനിമപ്രവര്‍ത്തകര്‍ മാത്രമല്ല, കേരള സമൂഹം മൊത്തത്തിലാണ്. എന്നാല്‍, വേതന വിവേചനത്തിന് അദ്ദേഹം ഇരയായെന്നതില്‍ വാസ്തവമുണ്ടായാലും ഇല്ലെങ്കിലും ആ വിഷയത്തെക്കുറിച്ച് മലയാള ചലച്ചിത്ര അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഈയൊരു പ്രത്യേക സാഹചര്യത്തിലെങ്കിലും ഗൌരവമായ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരണം.

സൂപ്പര്‍ താരങ്ങള്‍ക്കും നായക കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ക്കും കിട്ടുന്നതിന്റെ പകുതിപോലും തങ്ങള്‍ക്കാര്‍ക്കും കിട്ടുന്നില്ലെന്നും എങ്കിലും ഞങ്ങള്‍ സിനിമയില്‍ തുടര്‍ന്നുപോകുന്നില്ലേയെന്ന തരത്തില്‍ ചില അഭിനേതാക്കള്‍ സാമുവേലിനെ ആശ്വസിപ്പിച്ച് രംഗത്തു വന്നിരുന്നു. യഥാര്‍ത്ഥത്തില്‍, ഇവരെ പോലുള്ള ഈ സഹനമതികളായവര്‍ ഉണ്ടാക്കി വച്ചിരിക്കുന്ന ശീലക്കേടുകള്‍ക്കാണ് സാമുവേലും ഇരയായത്. സിനിമ എന്നത് കലാരംഗം എന്നതിനേക്കാള്‍ ഉപരി ഒരു തൊഴില്‍മേഖലയാണ്. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും എല്ലാം പ്രതിഫലം പറ്റിയാണ് തങ്ങളുടെ തൊഴില്‍ എടുക്കുന്നത്. ജോലിയുടെ സ്ഥാനം അനുസരിച്ച് പ്രതിഫലത്തില്‍ ഏറ്റക്കുറവുകള്‍ ഉണ്ടാകുന്നത് ഏത് തൊഴിലിടത്തും സാധാരണമാണ്. മാനേജര്‍ക്ക് കിട്ടുന്ന ശമ്പളം സ്വീപ്പര്‍ക്ക് കിട്ടില്ല. എന്നാല്‍ ഓരേ തരത്തിലുള്ള ജോലി ചെയ്യുമ്പോള്‍ അതില്‍ വിവേചനം നടന്നാല്‍, അത് അനീതിയാണ്; എതിര്‍ക്കണം. അത്തരത്തിലുള്ള അനീതിയാണ് സാമുവേലിനു നേരെ ഉണ്ടായത്, കാലങ്ങളായി ഇവിടെ, ഈ മലയാള സിനിമ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും.

അത്ഭുതം എന്തെന്നാല്‍ ഇന്നോളം, തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കൂലി കിട്ടാത്തതില്‍ ഒരു അഭിനയ തൊഴിലാളി പോലും ശബ്ദം ഉയര്‍ത്തുകയോ സമരം നടത്തുകയോ ചെയ്തിട്ടില്ല എന്നതാണ്. പകരം, ഇതൊക്കെയാണ് ഇവിടുത്തെ രീതിയെന്ന മട്ടില്‍ വിധേയപ്പെടുകയാണ്. അതൊരു കീഴ്‌വഴക്കം ആവുകയും പിന്നാലെ പിന്നാലെ വരുന്നവരൊക്കെ അതനുസരിക്കുകയും ചെയ്യുന്നു. 50 സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞൊരു നടി പോലും, താന്‍ ചെയ്യുന്ന ജോലിക്ക് ഇത്ര പ്രതിഫലം വേണമെന്ന് വാദിക്കാന്‍ തയ്യാറാകാതെ, ഇതൊക്കെയാണ് ഇവിടുത്തെ രീതിയെന്ന് തന്നെപ്പോലെ ചൂഷണം ചെയ്യപ്പെട്ട മറ്റൊരാളെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നത്ര അടിമത്തമേഖലയായി മാറിയിരിക്കുന്നോ മലയാള സിനിമ ലോകം? അങ്ങനെയെങ്കില്‍ ഇവിടെയൊരു വിപ്ലവം അനിവാര്യമാണ്. ഇന്നുള്ളവര്‍ക്ക് വേണ്ടിയല്ല, ഇനി വരുന്നവര്‍ക്കു വേണ്ടി. ചൂഷണം ഒരു സാമ്പ്രാദായക ക്രമമായി മാറ്റരുത്. അതിന്റെ ചങ്ങല കണ്ണികള്‍ അറുത്ത് മാറ്റുക തന്നെ വേണം.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Related Post
Leave a Comment