X

‘എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു’; കൊടുത്തത് അഞ്ച് കോടിയിൽ കൂടുതൽ: സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് ടിനി ടോം(വീഡിയോ)

താരസംഘടനയായ 'അമ്മ' അഞ്ച് കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്നും പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.

ദുരിതാശ്വാസ നിധിയിലെ പണത്തിന്‍റെ വിനിയോഗം സംബന്ധിച്ച തര്‍ക്കങ്ങളില്‍ വിശദീകരണവുമായി നടന്‍ ടിനി ടോം. കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന നടന്‍ ധര്‍മജന്റെ പ്രതികരണത്തിന് പിന്നാലെയാണ് ടിനി ടോമും ചിത്രത്തിലേക്ക് വരുന്നത്.

താരസംഘടനയായ ‘അമ്മ’ അഞ്ച് കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്നും പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ധര്‍മജൻ പറഞ്ഞത് പിന്തുണക്കുന്നതായും ടിനി പറഞ്ഞിരുന്നു.

ടിനിയുടെ പ്രതികരണം ഒട്ടേറെ സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നു. നിരവധി ട്രോളുകൾ ഉൾപ്പെടെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.അഞ്ചു കോടി നൽകിയിരുന്നില്ലെന്നും അത്രയും പണം നല്‍കിയെന്നത് വെറും തള്ളാണെന്നും ആരോപിച്ച് നിരവധി പോസ്റ്റുകളും പ്രചരിച്ചിരുന്നു. ഇതോടെയാണ് ടിനി ടോം കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

‘അമ്മ’ കൊടുത്തത് അഞ്ച് കോടിയല്ല, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും എന്നാണ് ടിനി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. ഇത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ താൻ ക്ഷമ ചോദിക്കുന്നതായും ടിനി ടോം പറഞ്ഞു.

നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ പ്രവർത്തനം ഇനിയും തുടരും. ഒരിക്കലും കണക്ക് പറഞ്ഞതല്ലെന്നും അനുഭവിച്ചവര്‍ക്കേ അതിന്‍റെ വേദന അറയൂ എന്നും ടിനി കൂട്ടിച്ചേർത്തു.