പെറുവില്‍ പ്രസിഡന്റ് പെഡ്രോ പാബ്ലോ കുസിന്‍സ്‌കിയെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് എംപിമാര്‍ തുടക്കം കുറിച്ചു. ബ്രസീലിയന്‍ നിര്‍മ്മാണ കമ്പനിയായ ഓഡ്ബ്രെറ്റില്‍ നിന്ന് 10 വര്‍ഷം മുമ്പ് തന്നെ കിട്ടേണ്ട തുക വാങ്ങിച്ചെടുക്കുന്നതിലുണ്ടായ അലംഭാവം വലിയ അഴിമതിയാണെന്നാണ് ആരോപണം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബ്രസീലില്‍ നിന്ന് തുടങ്ങി ലാറ്റിനമേരിക്കയിലെ 12 രാജ്യങ്ങളിലേയ്ക്ക് അഴിമതി വ്യാപിച്ചു.
ഒട്ടുമിക്ക എല്ലാ കക്ഷികളും പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിച്ചിരിക്കുകയാണ്. അതേസമയം രാജി വയ്ക്കാന്‍ തയ്യാറല്ലെന്നാണ് കുസിന്‍സ്‌കിയുടെ നിലപാട്. 800 മില്യണ്‍ ഡോളര്‍ കൈക്കൂലിയായി കൊടുത്തതായാണ് ഓഡ്ബ്രെറ്റ് പറയുന്നത്. മറ്റ് മന്ത്രിമാരടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ കുസിന്‍സ്‌കി തന്റെ ബാങ്ക് രേഖകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാമെന്ന് അറിയിച്ചിരുന്നു. 2004നും 2007നുമിടെ യുഎസ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ വെസ്റ്റ്ഫീല്‍ഡ് ക്യാപ്പിറ്റലിന് ഓഡ്ബ്രെറ്റിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 78,20,00 ഡോളര്‍ ലഭിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫ്യൂജിമോറിയുടെ മകളും പ്രധാന പ്രതിപക്ഷ കക്ഷിയായ ഫുവര്‍സ് പോപ്പുലറിന്റെ നേതാവുമായ കെയ്‌കോ ഫ്യൂജിമോറിയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി മുന്നില്‍ നില്‍ക്കുന്നത്. ഫ്യൂജിമോറി അഴിമതി കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട നേതാവാണ്.
പെറുവിലെ കഴിഞ്ഞ മൂന്ന് പ്രസിഡന്റുമാര്‍ക്ക് എതിരെയും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. അഴിമതി കേസിനെ തുടര്‍ന്ന് അമേരിക്കയിലേയ്ക്ക് രക്ഷപ്പെട്ട മുന്‍ പ്രസിഡന്റ് ടൊലേഡോ അമേരിക്കയില്‍ നിന്ന് പെറുവിലേയ്ക്ക് നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ട്. ഓഡ്ബ്രെറ്റില്‍ നിന്ന് 20 മില്യണ്‍ ഡോളര്‍ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മറ്റൊരു മുന്‍ പ്രസിഡന്റ് ഒലാന്‍ഡ ഹുമലയും ഭാര്യ നദീന്‍ ഹെറഡിയയും തടങ്കലിലാക്കപ്പെട്ടിരുന്നു. മുന്‍ പ്രസിഡന്റ് അലന്‍ ഗാര്‍സിയ, ലിമ മേയര്‍ സൂസന്ന വിലാരന്‍ എന്നിവരും അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. അലഹാന്ദ്രോ ടൊലേഡോ പ്രസിഡന്റ് ആയിരിക്കെ (2001-06) ധനമന്ത്രിയായും പ്രധാനമന്ത്രിയായും കുസിന്‍സ്‌കി പ്രവര്‍ത്തിച്ചിട്ടുണ്ട്.