X

ഉത്തരഖണ്ഡില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസിന് ഹൈക്കോടതിയുടെ അനുമതി

അഴിമുഖം പ്രതിനിധി

ഉത്തരഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ഹൈക്കോടതി അനുമതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച ഉത്തരഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസിന്റെ വിമതരായ ഒമ്പത് എംഎല്‍എമാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. വ്യാഴാഴ്ചയാണ് വിശ്വാസ പ്രമേയ ചര്‍ച്ച നടക്കുക. വോട്ടെടുപ്പ് ഫലം ഹൈക്കോടതിയില്‍ പ്രഖ്യാപിക്കരുതെന്നും പകരം വോട്ടുകള്‍ മുദ്ര വച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി. വിശ്വാസ പ്രമേയ വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിനായി രജിസ്ട്രാറേയും കോടതി നിയോഗിച്ചിട്ടുണ്ട്.

വിമത എംഎല്‍എമാരെ സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ച്വാള്‍ അയോഗ്യരാക്കിയിരുന്നു. അയോഗ്യരായ എംഎല്‍എമാരുടെ വോട്ട് പ്രത്യേകം സൂക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം റദ്ദാക്കാന്‍ കോടതി തയ്യാറായില്ല.

വിമത എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഒരുങ്ങിയപ്പോഴാണ് മാര്‍ച്ച് 27-ന് കേന്ദ്ര സര്‍ക്കാര്‍ നാടകീയമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

This post was last modified on December 27, 2016 3:53 pm