കർണാടക തെരഞ്ഞെടുപ്പിനു ശേഷം കൂടുതൽ കടുത്ത വർഗീയ ധ്രുവീകരണത്തിന് ബിജെപി തയ്യാറെടുക്കുന്നതിന്റെ സൂചന നൽകി റിപ്പബ്ലിക്ക് ടിവിയുടെയും ടൈസ് നൗ ചാനലിന്റെയും അന്തിച്ചർച്ച. രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുന്ന സന്ദർഭത്തിൽ രാജ്യത്തിനു വേണ്ടി ഒരു നേരത്തെ ഭക്ഷണമെങ്കിലും ഒഴിവാക്കി പ്രാർത്ഥന നടത്താൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ദില്ലി ആർച്ച് ബിഷപ്പ് പുറത്തിറക്കിയ കത്താണ് സംഘപരിവാർ അനുകൂല നിലപാടുകളെടുക്കാറുള്ള ഇരു ചാനലുകളും വിവാദമാക്കാൻ ശ്രമിക്കുന്നത്.
മെയ് 13 മുതൽ എല്ലാ പാരിഷുകളിലും ആഴ്ചതോറും രാജ്യത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥനാ യോഗങ്ങൾ നടത്തണമെന്നും ദില്ലി ആർച്ച് ബിഷപ്പിന്റെ കത്ത് പറഞ്ഞിരുന്നു. ഇതിനെ, ചർച്ച് മോദിയെ ലക്ഷ്യം വെക്കുന്നുവെന്നും, സഭയും മോദിയും നേരിട്ടേൽക്കുന്നുവെന്നും അർത്ഥം വരുന്ന ഹാഷ്ടാഗുകൾ ചേർത്ത് റിപ്പബ്ലിക് ചാനലിൽ അർണാബ് ഗോസാമിയും, ടൈസ് നൗ ചാനലിൽ നവിക കുമാറും ചർച്ചയാക്കി.
ന്യൂനപക്ഷങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ച്, അവർ മോദിക്കെതിരാണെന്നും അതുവഴി ഹിന്ദുക്കൾക്കെതിരാണെന്നും വരുത്തിത്തീർത്ത് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് ഈ അന്തിച്ചർച്ചകളിൽ നിന്ന് ബോധ്യമാകുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയുടെ വെറും രണ്ടു ശതമാനം വരുന്ന ഒരു സമുദായത്തിന്റെ ആത്മീയ പ്രവർത്തനം എങ്ങനെ മറ്റുള്ളവർക്ക് ഭീഷണിയാകുമെന്ന് കാരവാൻ മാഗസിൻ എക്സിക്യുട്ടീവ് എഡിറ്റർ വിനോദ് കെ ജോസ് ചോദിച്ചു.
മതം രാഷ്ട്രീയത്തിൽ ഇടപെടാമോ എന്ന ചോദ്യവുമായാണ് ഇരുകൂട്ടരും ചർച്ച നയിച്ചതെന്നതും ശ്രദ്ധേയമാണ്. യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കിയതും ബാബറി മസ്ജിദ് തകർത്തതുമെല്ലാം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ അർണാബിന്റെയും നവികയുടെയും വാദങ്ങളെ പൊളിച്ചടുക്കുന്നുണ്ട്.
This post was last modified on May 22, 2018 2:22 pm
Leave a Comment