സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ യോഗി ആദിത്യനാഥ് സർക്കാരിന്റെ പൊലീസ് വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തെ അപലപിച്ച് രാജ്യമെമ്പാടു നിന്നുമുള്ള ബിജെപി വിരുദ്ധ കക്ഷികളുടെ നേതാക്കൾ രംഗത്ത്. അലഹബാദിലേക്ക് പോകുമ്പോഴാണ് ലോഖ്നൗ എയർപോർട്ടിൽ വെച്ച് അഖിലേഷിനെ പൊലീസ് തടഞ്ഞത്. ഇത് ബിജെപിയുടെ സ്വേച്ഛാധിപത്യ മുഖത്തെയാണ് കാണിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
തങ്ങളുടെ സഖ്യത്തെ സർക്കാർ ഭയപ്പെടുന്നുണ്ടെന്നാണ് അഖിലേഷിനെ തടഞ്ഞ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. ജനാധിപത്യവിരുദ്ധമായ നടപടിയാണിത്. ബിജെപിയുടെ ഏകാധിപത്യത്തിന് ഉദാഹരണമാണിത്. -മായാവതി പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളും പ്രതിഷോധവുമായെത്തി. അഖിലേഷുമായി താൻ സംസാരിച്ചെന്നും ബിജെപിയുടെ ഏകാധിപത്യ മനോഭാവത്തിന് ഉദാഹരണമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ചു നാളുകൾക്കു മുമ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെയും യാത്ര തടഞ്ഞ് വാർത്ത സൃഷ്ടിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഈ സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചു. ‘ബിജെപി നേതാക്കളെന്ന് പറയപ്പെടുന്ന കൂട്ടരുടെ ധാർഷ്ട്യം നിറഞ്ഞ മനോഭാവത്തെ അപലപിക്കുന്നു’വെന്ന് മമത ട്വീറ്റ് ചെയ്തു.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളോടുള്ള ബിജെപിയുടെ അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണമായാണ് നായിഡു ഈ സംഭവത്തെ കണ്ടത്.
Leave a Comment