കോടികളുടെ തട്ടിപ്പുകേസിൽ പെട്ട് വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ പിടികൂടാൻ അയച്ച ലുക്കൗട്ട് സർക്കുലർ ‘നിരീക്ഷണം’ മാത്രമുദ്ദേശിച്ചുള്ളതാണെന്ന് സിബിഐ തിരുത്തിയെന്ന് റിപ്പോർട്ട്. മല്യ രാജ്യത്തിന് പുറത്തു കടക്കുന്നതും അകത്തു വരുന്നതുമെല്ലാം സശ്രദ്ധം നിരീക്ഷിച്ചാൽ മതിയെന്നാണ് സിബിഐ മുംബൈ പൊലീസിനോട് തങ്ങളുടെ മുൻ സർക്കുലറിന് വിരുദ്ധമായി പറഞ്ഞത്. വളരെ ധൃതിപ്പെട്ടാണ് സിബിഐ പുതിയ ലുക്കൗട്ട് സർക്കുലർ ഇറക്കി മല്യയെ രക്ഷിക്കാൻ ശ്രമിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇതേ ആരോപണമുയർത്തി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു. അത്തരമൊരു നിർദ്ദേശം പോയിട്ടില്ലെന്നും തങ്ങളുടെ നിർദ്ദേശം വിവേചിച്ച് മനസ്സിലാക്കുന്നതിൽ പറ്റിയ പിഴവാണതെന്നും വിശദീകരിച്ച് സിബിഐ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇന്ത്യന്‍ എക്സ്പ്രസ്സ് സമ്പാദിച്ച സിബിഐയുടെ മുംബൈ പൊലീസിനുള്ള രഹസ്യ സന്ദേശം മല്യയെ വെറുതെ വിടാനുള്ള ഗൂഢാലോചന വെളിപ്പെടുത്തുന്നുണ്ട്.
തങ്ങൾ ആദ്യം പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് മല്യയെ പിടികൂടാൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും അദ്ദേഹത്തെ ജാഗ്രതയോടെ നിരീക്ഷിക്കാൻ മാത്രമുദ്ദേശിച്ചുള്ളതാണെന്നും സിബിഐ മുംബൈ പൊലീസിന് എഴുതി. ആദ്യം നൽകിയ ലുക്കൗട്ട് സർക്കുലർ ഫോമിൽ (2015 ഒക്ടോബർ 16ന് നൽകിയത്) ‘കക്ഷി ഇന്ത്യ വിടുന്നത് തടയുക’ എന്ന് രേഖപ്പെടുത്തിയ കോളം ടിക്ക് ചെയ്തിരുന്നു. രണ്ടാമത്തെ ലുക്കൗട്ട് സർക്കുലർ വരുന്നത് 2015 നവംബർ 24നാണ്. ഡല്‍ഹിയിൽ മല്യ വന്നിറങ്ങിയ അതേ ദിവസം.
Also Read: വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്സി; പണ തട്ടിപ്പുകാര്‍ക്ക് ഇന്ത്യ ഒരുക്കിയ പട്ടുപാതകള്‍
രണ്ടാമത്തെ സർക്കുലറിൽ കക്ഷി വരുന്നതും പോകുന്നതും നിരീക്ഷിക്കുക എന്ന കോളത്തിലാണ് സിബിഐ ടിക്ക് ചെയ്തിരുന്നത്. നാലു മാസത്തിനു ശേഷം, 2016 മാർച്ച് 2ന് മല്യ രാജ്യം വിട്ടു. യുകെയിലെത്തി. ഇപ്പോൾ യുകെയിൽ നിന്ന് ഇയാളെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
തൊട്ടടുത്ത ദിവസം മല്യ സ്ഥലത്തെത്തുമെന്ന് 2015 നവംബർ 23ന് രാവിലെ തന്നെ ഡൽഹി എയർപോർട്ട് ഇമിഗ്രേഷൻ അധികൃതർ സിബിഐയെ അഡ്വാൻസ്ഡ് പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റം വഴി അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം മല്യ എത്തുന്ന സന്ദർഭത്തിൽ തന്നെ സിബിഐയുടെ തിരുത്തിയ സർക്കുലർ മുംബൈ പൊലീസിന് എത്തിച്ചേർന്നു.
This post was last modified on September 18, 2018 8:50 am
Leave a Comment