X

തദ്ദേശ തെരഞ്ഞെടുപ്പ്: കൺസർവ്വേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി; ലേബര്‍ പാർട്ടിക്കും വോട്ടർമാരുടെ താക്കീത്

248 കൗൺസിലുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

യുകെയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവ്വേറ്റീവ് പാർട്ടിക്ക് വൻ തിരിച്ചടി. 1300 കൗൺ‍സിലർമാരെയാണ് ഇവർക്ക് നഷ്ടമായിട്ടുള്ളത്. താരതമ്യേന ചെറുതെങ്കിലും ലേബർ പാർട്ടിക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്. 82 കൗൺസിലർ സ്ഥാനങ്ങളാണ് ഇവർക്ക് നഷ്ടമായത്. ബ്രെക്സിറ്റ് വിഷയത്തിൽ യൂറോപ്യൻ യൂണിയൻ നിലപാടുകളോട് ചേർന്നു നിൽക്കുന്ന ലിബറൽ ഡെമോക്രാറ്റ് പാർട്ടിയാണ് മുഖ്യധാരാ പാർട്ടികളുടെ ഈ നഷ്ടത്തിൽ നിന്നും നേട്ടമുണ്ടാക്കിയത്. ഇവർക്ക് 703 സീറ്റ് ലഭിച്ചിട്ടുണ്ട്.

ഈ വിജയം സൂചിപ്പിക്കുന്നത് വോട്ടർമാർക്കിടയിൽ ബ്രെക്സിറ്റ് വിരുദ്ധ വികാരമുണ്ടെന്നാണെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ വിൻസ് കേബിൾ പറഞ്ഞു. തങ്ങൾക്ക് ലഭിച്ച ഓരോ വോട്ടും ബ്രെക്സിറ്റിനെ തടുക്കുന്നതിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

കൺസർവ്വേറ്റീവ്, ലേബർ പാർട്ടികളോട് വോട്ടർമാർ അകലം പാലിക്കുന്നതിന്റെ വ്യക്തമായ സൂചനകളുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടിയും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഗ്രീൻ പാർട്ടിക്ക് 194 കൗൺസിലർമാരെ ലഭിച്ചു. സ്വതന്ത്ര കൗൺസിലർമാരുടെ എണ്ണം 612 ആയി ഉയർന്നിട്ടുണ്ട്.

അതെസമയം 2015ലെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൊയ്ത യുകെഐപി (UK Independence Party) ഇത്തവണ വൻ വീഴ്ചയാണ് വീണിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 163 സീറ്റുകൾ ഇവർ നേടിയിരുന്നു. ഇത് 128 സീറ്റിന്റെ വർധനയായിരുന്നു. പാർട്ടിക്ക് ഇത്തവണ ഇതിലെ 145 സീറ്റും നഷ്ടമായി.

248 കൗൺസിലുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ കൗൺസിലുകളിലെയും ഫലപ്രഖ്യാപനം വന്നുകഴിഞ്ഞു.

This post was last modified on May 4, 2019 9:57 am

Related Post
Leave a Comment