X

കള്ളപ്പണം വന്നില്ല, കള്ളനോട്ട് വന്നു: നോട്ടുനിരോധനകാലത്ത് ഇറങ്ങിയത് 36 കോടിയുടെ കള്ളനോട്ടുകള്‍

നോട്ട് നിരോധനത്തിന്റെ സംഭാവനകളായ 2000 രൂപയുടേയും പുതിയ 500ന്റേയും കറന്‍സി നോട്ടുകള്‍, കള്ളനോട്ടുകളായി വന്‍ തോതിലാണ് വിനിമയം ചെയ്യപ്പെടുന്നത്.

കള്ളപ്പണ വേട്ടയുടെ പേരില്‍ നടന്ന നോട്ട് നിരോധനം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പൊളിച്ച് 99.3 ശതമാനം കറന്‍സി നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക് വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ മറ്റൊരു പ്രധാന കാര്യം കൂടി ഇത് പറയുന്നുണ്ട്. നോട്ട് നിരോധന കാലത്ത് കള്ളനോട്ടുകള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചു എന്നതാണത്. നോട്ട് നിരോധനത്തിന്റെ സംഭാവനകളായ 2000 രൂപയുടേയും പുതിയ 500ന്റേയും കറന്‍സി നോട്ടുകള്‍, കള്ളനോട്ടുകളായി വന്‍ തോതിലാണ് വിനിമയം ചെയ്യപ്പെടുന്നത്. 2017-18ല്‍ 36 കോടി വില മതിക്കുന്ന 2000 രൂപ നോട്ടുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 2016-17ല്‍ ഇത് 13 ലക്ഷമായിരുന്നു.

2017-18ല്‍ 14 ശതമാനം കുറവാണ് കറന്‍സി നോട്ടുകളിലുണ്ടായത്. 2018 ആദ്യവും എടിഎമ്മുകളില്‍ വലിയ കറന്‍സി ക്ഷാമമുണ്ടായി. ഈ സാമ്പത്തിക വര്‍ഷം അച്ചടിക്കാനുദ്ദേശിച്ചിരുന്ന 100 രൂപ നോട്ടുകളില്‍ 40 ശതമാനം മാത്രമാണ് വിപണിയിലെത്തിയത്. 500ന്റെയും 200ന്റെയും നോട്ടകളിലായിരുന്നു വലിയ ശ്രദ്ധയെന്ന് കോളമിസ്റ്റും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ സോമേഷ് ഝാ ചൂണ്ടിക്കാട്ടുന്നു. കള്ളനോട്ടുകളുട വിനിമയത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 480 ശതമാനം വര്‍ദ്ധനയുണ്ടായതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ ഏപ്രിലിലെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

This post was last modified on August 30, 2018 9:50 am

Related Post
Leave a Comment