X

നാളെയാണ് ആ വിധി; ചങ്കിടിപ്പോടെ ബിജെപിയും കോണ്‍ഗ്രസും

ബിജെപി ഭരണം ഗുജറാത്തിലെ ജനങ്ങളെ പലതായി വിഭജിച്ചിരിക്കുന്നു. ഇത് ഭാവിയില്‍ ആ സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിനാകെ തന്നെ അപകടകരമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

ഗുജറാത്തും ഹിമാചലും ആര് ഭരിക്കുമെന്നത് ആകാംക്ഷക്ക് നാളെ അറുതിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എന്നതുപോലെ തന്നെ ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതിന്റെ അധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അതുകൊണ്ടു തന്നെ ഇരു കൂട്ടരും ഏറെ ചങ്കിടിപ്പോടുകൂടി തന്നെയാവണം ഫലപ്രഖ്യാപനത്തിനു കാതോര്‍ക്കുന്നത്.

നിലവില്‍ ഗുജറാത്ത് ബിജെപിയും ഹിമാചല്‍ കോണ്‍ഗ്രസും ആണ് ഭരിക്കുന്നത്. 22 വര്‍ഷമായി തുടരുന്ന ബിജെ പി ഭരണത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗുജറാത്തില്‍ പ്രചാരണത്തിന് ഇറങ്ങിയത്. ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ വിഭാഗത്തെയും അല്‍പേഷ് താക്കൂറിനെയും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയെയുമൊക്കെ കൂടെ നിറുത്താന്‍ രാഹുലിന് കഴിഞ്ഞെങ്കിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍ വെച്ച് നോക്കിയാല്‍ ഗുജറാത്ത് പിടിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല കോണ്‍ഗ്രസിന്റെ കൈവശമുള്ള ഹിമാചല്‍ ബിജെപി കൊണ്ടുപോയേക്കും എന്നാണ്.

എന്നാല്‍ എക്‌സിറ്റ് പോളുകളെ അത്രകണ്ട് വിശ്വാസത്തില്‍ എടുക്കേണ്ടെന്നു പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പ് ഫലം തന്നെ ഉദാഹരണം. എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തികൊണ്ടാണല്ലോ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി തൂത്തുവാരിയത്. ആകെയുള്ള 70 ല്‍ 67-ഉം എഎപി പിടിച്ചെടുത്തപ്പോള്‍ ബിജെപിക്കു കിട്ടിയത് വെറും മൂന്നു സീറ്റ്. കോണ്‍ഗ്രസ് സംപൂജ്യമായി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അന്ധമായി വിശ്വസിച്ചു പടക്കവും മധുരപലഹാരങ്ങളുമായി വിജയം ആഘോഷിക്കാന്‍ കാത്തുനിന്ന ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെറുതെ ഇളിഭ്യരായി.

അതിനിടെ രാഹുലിനും കൂട്ടര്‍ക്കും തല്‍ക്കാലത്തേക്കെങ്കിലും പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്ത ഇന്നത്തെ മലയാള മനോരമ പത്രം അതിന്റെ ഒന്നാം പേജില്‍ തന്നെ കൊടുത്തിട്ടുണ്ട്. ഗുജറാത്തില്‍ ബിജെപി പരാജയപ്പെടുമെന്ന് ഒരു ബിജെപി നേതാവ് തന്നെ പ്രവചിച്ചതായാണ് വാര്‍ത്ത. ബിജെപി യുടെ പൂനെയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം സഞ്ചയ് കാക്കഡേയുടെ വകയാണ് ഈ പ്രവചനം. ഗുജറാത്ത് ബിജെപി നിലനിര്‍ത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനം വിശ്വാസത്തില്‍ എടുക്കേണ്ടെന്നും തന്റെ കീഴിലുള്ള സംഘം ഗുജറാത്തില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത് അവിടെ ബിജെപി പരാജയപ്പെടും എന്നുമാണ് കാക്കഡേ പറയുന്നത്. ബിജെപിയുടെ തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒട്ടേറെ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കാക്കഡേ കൂട്ടിച്ചേര്‍ക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലമോ കാക്കഡേയുടെ പ്രവചനമോ ഇതില്‍ ഏതാണ് ശരിയെന്ന് എന്തായാലും നാളെ അറിയാം. എങ്കിലും ഒരു കാര്യം ഉറപ്പാണ്. ഗുജറാത്ത് ബിജെപി നിലനിറുത്തുന്നുവെങ്കില്‍ അത് നരേന്ദ്ര മോദി തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കളിച്ച വിലകുറഞ്ഞ തന്ത്രങ്ങളുടെ പേരിലായിരിക്കും. പാകിസ്ഥാനെ കൂട്ടുപിടിച്ച് ഗുജറാത്ത് ഭരണം അട്ടിമറിക്കാനും രാജ്യത്തെ ശിഥിലമാക്കാനും ശ്രമം നടന്നു എന്ന് വരെ തട്ടിവിട്ടില്ലേ അവസാന ഘട്ടത്തില്‍!

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും ഒരു കാര്യം വ്യക്തമായി കഴിഞ്ഞിരിക്കുന്നു. അതാവട്ടെ ബിജെപി ഭരണം ഗുജറാത്തിലെ ജനങ്ങളെ പലതായി വിഭജിച്ചിരിക്കുന്നു. ഇത് ഭാവിയില്‍ ആ സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിനാകെ തന്നെ അപകടകരമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on December 17, 2017 11:55 am

Related Post
Leave a Comment