X

മമതയെ കാണാന്‍ മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെത്താന്‍ ഡോക്ടര്‍മാരോട് ബംഗാള്‍ സര്‍ക്കാര്‍; ചര്‍ച്ച മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വേണമെന്നതിനോട് പ്രതികരണമില്ല

മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണ് എന്ന് ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചിരുന്നു.

ബംഗാളില്‍ ഒരാഴ്ചയോളമായി സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഇന്ന് മൂന്ന് മണിക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയുമാുള്ള ചര്‍ച്ചയ്ക്കായി സെക്രട്ടറിയേറ്റിലെത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വേണം ചര്‍ച്ച എന്നുമുള്ള ഡോക്ടര്‍മാരുടെ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണ് എന്ന് ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചിരുന്നു. അതേസമയം തുറന്ന ചര്‍ച്ച അടക്കമുള്ള ഉപാധികള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ 13 മെഡിക്കല്‍ കോളേജുകളില്‍ നിന്നും രണ്ട് വീതം പ്രതിനിധികളെ ചര്‍ച്ചയ്ക്ക് അയയ്ക്കാനാണ് സെക്രട്ടറിയേറ്റിലെ (നബന്ന) ചര്‍ച്ചയിലേയ്ക്ക് അയയ്ക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ആഹ്വാനപ്രകാരം ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി 24 മണിക്കൂര്‍ പണിമുടക്കിലാണ്. അടിയന്തര സേവനങ്ങള്‍ ഒഴികെ ആശുപത്രികളിലെ ബാക്കി സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അതുകൊണ്ട് അടച്ചിട്ട മുറിയില്‍ ചര്‍ച്ചയ്ക്ക് ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ALSO READ: ഇങ്ങനെയുള്ള ഒരു പാർട്ടി പിളർന്നാലും വളർന്നാലും സത്യത്തിൽ പൊതുജനത്തിന് എന്ത് കാര്യം? കേരള കോണ്‍ഗ്രസിനെ കുറിച്ചാണ്

കൊല്‍ക്കത്ത നീല്‍രത്തന്‍ സര്‍ക്കാര്‍ (എന്‍ആര്‍എസ്) മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍മാരെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് പ്രതിഷേധം തുടങ്ങിയത്. സംസ്ഥാനത്തെ 13 മെഡിക്കല്‍ കോളേജുകളിലേയ്ക്കും ജില്ലാ ആശുപത്രികളിലേയ്ക്കുമടക്കം സമരം വ്യാപിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സമരം പടരുകയും ഐഎംഎ പിന്തുണയുമായി രംഗത്തെത്തുകയുമായിരുന്നു. ഇന്നത്തെ ഐഎംഎ സമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രമായ നിയമം വേണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനും സംസ്ഥാനങ്ങളോട് ഇത്തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുടെ സമരം സിപിഎമ്മിന്റേയും ബിജെപിയുടേയും ഗൂഢാലോചനയാണ് എന്ന് ആദ്യം ആരോപിച്ച മമത ബാനര്‍ജി, ജോലിക്ക് കയറാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് ചര്‍ച്ചയ്ക്ക് മമത വിളിച്ചപ്പോള്‍, ഡോക്ടര്‍മാര്‍ തയ്യാറായില്ല. തങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി മമത മാപ്പ് പറയണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

സുരക്ഷ നല്‍കുന്നത് അടക്കം ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ് എന്ന് മമത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്നല ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള സന്നദ്ധത ഉപാധികളോടെ ഡോക്ടര്‍മാര്‍ അംഗീകരിച്ചത്. ഒപികള്‍ നിര്‍ത്തിവച്ചുള്ള സമരം വലിയ പ്രതിസന്ധിയാണ് ബംഗാള്‍ ആരോഗ്യമേഖലയിലുണ്ടാക്കിയത്. പലയിടങ്ങളിലും അടിയന്തര സേവനങ്ങള്‍ പോലും നിലച്ചിരുന്നു.

This post was last modified on June 17, 2019 4:47 pm

Related Post
Leave a Comment