X

മീടു പ്രസ്ഥാനം തുടങ്ങിയത് ലൈംഗികവൈകൃത മനോനിലയുള്ളവർ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ

അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന കാലത്ത് കാണിച്ച വികൃതികളൊക്കെയാണ് ഇപ്പോൾ മീടു വെളിപ്പെടുത്തലുകളായി പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

#MeToo പ്രസ്ഥാനം തുടങ്ങിവെച്ചത് ലൈംഗികവൈകൃത മനോനിലയുള്ളവരെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. നിരവധി സ്ത്രീകൾ മീടു പ്രസ്ഥാനത്തിൽ പങ്കുചേർന്ന് ആരോപണമുന്നയിച്ചതിനു പിന്നാലെ കേന്ദ്ര വിദേശ സഹമന്ത്രി എംജെ അക്ബറിന് സ്ഥാനം രാജി വെക്കേണ്ടി വന്ന സാഹചര്യത്തിലാണ് പൊൻ രാധാകൃഷ്ണന്റെ പ്രസ്താവന. നിരവധി ബോളിവുഡ് നടന്മാർക്കും മാധ്യമപ്രവർത്തകരുമെല്ലാം മീടു ആരോപണങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. കേരളത്തിൽ നിന്ന് നടൻ മുകേഷ്, അലൻ‌സിയർ ലേ, ഗൗരിദാസൻ നായർ എന്നീ പ്രമുഖർ ഇതിൽ കുടുങ്ങിയവരാണ്.

അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന കാലത്ത് കാണിച്ച വികൃതികളൊക്കെയാണ് ഇപ്പോൾ മീടു വെളിപ്പെടുത്തലുകളായി പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലൈംഗികവൈകൃത മനോനിലയുള്ളവരാണ് വെളിപ്പെടുത്തലുകൾ നടത്തുന്നത്. ആണുങ്ങള്‍ സമാനമായ ആരോപണമുന്നയിച്ചാൽ അത് വലിയ അപമാനിക്കാലായാണ് മാറുകയെന്നും മന്ത്രി പറഞ്ഞു. ഷിപ്പിങ് സഹമന്ത്രിയാണ് പൊൻ രാധാകൃഷ്ണൻ.

തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വലിയ അതിക്രമങ്ങൾ തുറന്നുകാട്ടുന്ന പ്രതിഷേധ പ്രസ്ഥാനമായ മീടൂ കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പല വിഗ്രഹങ്ങളെയും തകർത്തുടച്ചു കൊണ്ടാണ് മീടു മുന്നേറുന്നത്.