X

“അതെ, ഞങ്ങളാണ് ബോംബ്‌ വച്ചത്”; സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു

ഒമ്പത് വര്‍ഷം മുമ്പ് രാഷ്ട്രീയ സമ്മര്‍ദ്ദം സനാതന്‍ സന്‍സ്തയെ രക്ഷിച്ചില്ലായിരുന്നെങ്കില്‍ നരേന്ദ്ര ധബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവര്‍ കൊല്ലപ്പെടില്ലായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ ഇന്ത്യ ടുഡെയോട് പറയുന്നു.

2008ല്‍ മഹാരാഷ്ട്രയില്‍ സിനിമ ഹാളുകളും നാടക തീയറ്ററുകള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട, ഹിന്ദു തീവ്രവാദ സംഘടന സനാതന്‍ സന്‍സ്തയുടെ രണ്ട് പ്രവര്‍ത്തകര്‍, ഇന്ത്യ ടുഡെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഒളി കാമറ ഓപ്പറേഷനില്‍ വെളിപ്പെടുത്തിയിരിക്കുന്നത് സ്‌ഫോടനാത്മകമായ വിവരങ്ങളാണ്. മഹേഷ് ദിനകര്‍ നികമിനെ 2008ല്‍ വിചാരണ കോടതി 2011ല്‍ വെറുതെ വിട്ടിരുന്നു. താനെ, പന്‍വേല്‍, വാഷി എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കേസ്. വാഷി തീയറ്ററില്‍ കളിച്ചിരുന്ന ഒരു മറാത്തി നാടകത്തിനെതിരെയാണ് സന്‍സ്ത പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. തങ്ങളാണ് ബോംബ് വച്ചത് എന്ന് മഹേഷ് ദിനകര്‍ നികം (45) ഇന്ത്യ ടുഡെ കാമറക്ക് മുന്നില്‍ പറഞ്ഞു. ഹിന്ദു ദേവതകളെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്ന് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ പറയുന്നു.

ഞാന്‍ വാഷിയിലുണ്ടായിരുന്നു. ഞാനാണ് ഐഇഡി വച്ചത് – സന്‍സ്ത നേതാവ് പറഞ്ഞു. പന്‍വേലിലെ സനാതന്‍ സന്‍സ്ത ആശ്രമത്തില്‍ വച്ചാണ് ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത് എന്നും നികം പറയുന്നു. മഹേഷ് ദിനകര്‍ നികമിന് പുറമെ ഹരിഭാവു കൃഷ്ണ ദിവേകര്‍ (58) എന്ന സന്‍സ്ത പ്രവര്‍ത്തകനാണ് ഇന്ത്യടുഡെയോട് തന്റെ പങ്ക് വെളിപ്പെടുത്തിയത്. മഹാരാഷ്ട്ര എടിഎസിന്റെ കുറ്റപത്രത്തില്‍ ആരോപിക്കുന്നതിനേക്കാള്‍ വലിയ പങ്കാണ് തനിക്ക് സ്‌ഫോടനത്തിലുള്ളതെന്നും ഹരിഭാവു വ്യക്തമാക്കി. തെളിവില്ലെന്ന് പറഞ്ഞ് ഹരിഭാവു ദേവ്കറിനെ വെറുതെ വിടുകയായിരുന്നു. ദേവ്കര്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങള്‍ കൈവശം വച്ചിരുന്ന കാര്യം കുറ്റപത്രത്തില്‍ പറയുന്നില്ല. എന്നാല്‍ ഇക്കാര്യം അയാള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 23 ഡിറ്റണേറ്ററുകളും 20 ജെലാറ്റിന്‍ സ്റ്റിക്കുകളും കൈവശം വച്ചിരുന്നതായാണ് ദേവ്കര്‍ പറയുന്നത്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പുനരന്വേഷണണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു. സനാതന്‍ സന്‍സ്ത ഒരു ഭീകര സംഘടനയാണ് എന്ന് വ്യക്തമായതായി സന്‍സ്തയ്‌ക്കെതിരായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വധ ഭീഷണി നേരിട്ട മാധ്യമപ്രവര്‍ത്തകന്‍ നിഖില്‍ വാഗ്ലെ പറഞ്ഞു.

ഒമ്പത് വര്‍ഷം മുമ്പ് രാഷ്ട്രീയ സമ്മര്‍ദ്ദം സനാതന്‍ സന്‍സ്തയെ രക്ഷിച്ചില്ലായിരുന്നെങ്കില്‍ നരേന്ദ്ര ധബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവര്‍ കൊല്ലപ്പെടില്ലായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ ഇന്ത്യ ടുഡെയോട് പറയുന്നു. 2009ല്‍ ഗോവയിലെ മഡ്ഗാവില്‍ ബോംബ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സന്‍സ്ത പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന പൊലീസ്, എടിഎസ് ഉദ്യോഗസ്ഥരില്‍ പലരും ഈ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ കുറിച്ച് ഇന്ത്യ ടുഡേയോട് പറയുന്നു. ഭരണമുന്നണിയുമായി ബന്ധമുള്‌ള ഗോവയിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന് ഇതില്‍ പങ്കുണ്ടെന്നാണ് ആരോപണം. ഗൗരി ലങ്കേഷിന്റേത് അടക്കമുള്ള കൊലപാതക കേസുകളില്‍ പ്രതിയായ അമിത് ദെഗ്വേകറിനെ പോലുള്ളവരുമായി നേതാവിന് ബന്ധമുണ്ട്.

This post was last modified on October 9, 2018 3:50 pm

Related Post
Leave a Comment