X

ശവകുടീരത്തെ ക്ഷേത്രമാക്കി മാറ്റി; തുഗ്ലക്ക് കാലത്തെ ചരിത്രസ്മാരകത്തിൽ ഹിന്ദു തീവ്രവാദികളുടെ കയ്യേറ്റം

പൈതൃകസംബന്ധമായ നിയമങ്ങളെ ലംഘിക്കുന്നു എന്നതിനൊപ്പം പ്രദേശത്തെ മതസാഹോദര്യത്തെ തകർക്കാനുള്ള ശ്രമമായും കാണണമെന്ന് സിസോദിയ കത്തിൽ ചൂണ്ടിക്കാട്ടി.

ദില്ലിയിലെ പൈതൃകകേന്ദ്രങ്ങളിലൊന്നായി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള ചരിത്രസ്മാരകത്തെ ഹിന്ദു തീവ്രവാദികൾ കയ്യേറി ക്ഷേത്രമാക്കി മാറ്റി. മാർച്ച് മാസത്തിലാണ് കയ്യേറ്റം നടന്നത്. പതിനാലാം നൂറ്റാണ്ടിൽ, തുഗ്ലക്ക് കാലത്ത് നിർമിക്കപ്പെട്ടതാണ് സഫ്ദർതംഗിലെ ഹുമയൂൺപൂരിൽ സ്ഥിതി ചെയ്യുന്ന ഈ ശവകുടീരം.

ഇത് ചെയ്തവർ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കി സംസ്ഥാന ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ രംഗത്തെത്തി. സംസ്ഥാന കല-സംസ്കാരം-ഭാഷ മന്ത്രാലയത്തിൽ ഈ വിഷയത്തിൽ ഇടപെടണമെന്നാലശ്യപ്പെട്ട് സിസോദിയ കത്തെഴുതി. ഈ സംഭവം പൈതൃകസംബന്ധമായ നിയമങ്ങളെ ലംഘിക്കുന്നു എന്നതിനൊപ്പം പ്രദേശത്തെ മതസാഹോദര്യത്തെ തകർക്കാനുള്ള ശ്രമമായും കാണണമെന്ന് സിസോദിയ കത്തിൽ ചൂണ്ടിക്കാട്ടി.

ശവകുടീരം സംരക്ഷിക്കാനുള്ള നടപടികൾ തങ്ങൾ നേരത്തെ തുടങ്ങിയിരുന്നെന്ന് പുരാവസ്തു വകുപ്പ് പറയുന്നു. ഇതിനായി സ്ഥലത്തെത്തിയപ്പോൾ സമീപവാസികൾ പ്രശ്നമുണ്ടാക്കി. പൊലീസ് സഹായം തേടിയെങ്കിലും കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. പിന്നീട് മാർച്ച് മാസത്തിൽ സ്ഥലത്തെത്തിയപ്പോൾ പൊലീസിനെ വിട്ടുതരാനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും പുരാവസ്തു വകുപ്പ് പരാതിപ്പെടുന്നു. പുരാവസ്തു വകുപ്പുകാർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എഴുതിയിരുന്നെങ്കിലും അത് എന്നത്തേക്കാണെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

പൈതൃകസ്മാരകമായി സർക്കാർ തിരിച്ചറിഞ്ഞ കേന്ദ്രങ്ങളെ സംരക്ഷിക്കേണ്ടത് പുരാവസ്തു വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും അത് ശരിയായി നടപ്പാക്കിയില്ലെങ്കിൽ ശക്തമായ ന‍ടപടി നേരിടേണ്ടി വരുമെന്നും സിസോദിയ പറഞ്ഞു.

ശവകുടീരം കാവിയും വെള്ളയും നിറങ്ങൾ പൂശിയാണ് ക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. അകത്ത് ഒരു പ്രതിമയും കൊണ്ടുവെച്ചിട്ടുണ്ട്. സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള രണ്ട് ബഞ്ചുകളിൽ ബിജെപി കൗൺസിലർ രാധിക അബ്രോൽ ഫോഗാട്ടിന്റെ പേര് കുറിച്ചിട്ടുണ്ട്.

This post was last modified on May 5, 2018 8:19 am

Related Post
Leave a Comment