X

കാശ്മീരിൽ വെള്ളപ്പൊക്കം; 40ഓളം വീടുകൾ തകർന്നു

അഴിമുഖം പ്രതിനിധി

കനത്ത മഴയെതുടർന്ന് ജമ്മുകാശ്മീരിൽ വെള്ളപ്പൊക്കം രൂക്ഷമായി. ശക്തമായ മഴയിൽ ഝലം നദി കര കവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. നദിക്കരയിലുള്ള കുടുംബങ്ങളെയെല്ലാം അധികൃതര്‍ ഒഴിപ്പിക്കുകയാണ്. പ്രായംചെന്നവരെയും കുട്ടികളെയുമാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള മുഴുവൻ   ഉദ്യോഗസ്ഥരോടും ഉടന്‍ ജോലിക്ക് ഹാജരാകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴയില്‍ 40 ഓളം വീടുകള്‍  തകര്‍ന്നു. വെള്ളപ്പൊക്കത്തെതുടർന്ന് ജമ്മു – ശ്രീനഗര്‍ ദേശീയപാത അടച്ചു. കുല്‍ഗാം, പുല്‍വാമ, ബാരാമുള്ള, കുപ്‌വാര, കാര്‍ഗില്‍ തുടങ്ങിയ ജില്ലകളില്‍ 24 മണിക്കൂറിനിടെ ഹിമപാതത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മാസങ്ങള്‍ക്ക് മുമ്പുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിന്‍റെ ആഘാതത്തില്‍നിന്ന് മോചനം നേടുന്നതിനുമുമ്പാണ് വീണ്ടും കനത്ത മഴ കശ്മീരിൽ നാശം വിതയ്ക്കുന്നത്. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ളവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

This post was last modified on December 27, 2016 2:54 pm