X

ജയലളിതയ്ക്ക് വേണ്ടി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍; തമിഴ്‌നാടിന്‍റെ നീക്കം സുപ്രീം കോടതി തടഞ്ഞു

അഴിമുഖം പ്രതിനിധി

അനഃധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. കര്‍ണാടകത്തില്‍ നടക്കുന്ന വിചാരണയില്‍ തമിഴ്‌നാട് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുന്നത് തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള മൂന്നംഗ ബഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ ഏക വിചാരണ ഏജന്‍സി കര്‍ണാടകമായിരിക്കുമെന്നും വിധിയില്‍ കോടതി വ്യക്തമാക്കി.

ഡിഎംകെ നേതാവ് കെ അമ്പഴകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കേസില്‍ ബല്‍വാനി സിംഗിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തമിഴ്‌നാട് വിജലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറേറ്റാണ് ഉത്തരവിട്ടിരുന്നത്.

എന്നാല്‍ കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് ന്യായീകരിക്കാനാവില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇതോടെ ജയലളിതയുടെ അപ്പീലില്‍ ഇനി കര്‍ണാടക ഹൈക്കോടതിക്ക് വിധി പറയുന്നതിന് തടസങ്ങളില്ല.

കേസില്‍ തനിക്ക് തടവ് ശിക്ഷ വിധിച്ചതിനെതിരെ ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വിധിയുണ്ടാവുന്നത് വരെ അവരുടെ ജാമ്യം നീട്ടിക്കൊണ്ട് ഏപ്രില്‍ 17ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ മറ്റ് പ്രതികളായ എന്‍ ശശികല, വിഎന്‍ സുധാകരന്‍, ജെ ഇളവരശി എന്നവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

അനഃധികൃത സ്വത്ത് സമ്പാദിച്ചതിന് ബംഗളൂരു വിചാരണ കോടതി ജയലളിതയ്ക്ക് നാല് വര്‍ഷം തടവും നൂറ് കോടി രൂപ പിഴയും വിധിച്ചിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തില്‍ 66.65 കോടി രൂപ അനഃധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്.

This post was last modified on December 27, 2016 2:57 pm