നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, കേസ് ഏറ്റെടുക്കാതെ സിബിഐ അഞ്ച് മാസത്തോളം പാഴാക്കിയെന്ന് കോടതി വിമര്‍ശിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെങ്കില്‍ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്‍ സിബിഐ ഉടന്‍ ഏറ്റെടുക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടാം പ്രതിയായ നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന് ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പട്ട് ജിഷ്ണുവിന്റെ അമ്മ കെ.പി മഹിജ നല്‍കിയ ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.
കേസ് സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെക്കുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സിബിഐ അന്വേഷണമെന്ന ആവശ്യം നിരസിച്ച് ജോയിന്റ് ഡയറക്ടര്‍ കത്തെഴുതിയത് ശരിയായില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടത്തിലും ആദ്യഘട്ട പൊലീസ് അന്വേഷണത്തിലും അപാകതകളുണ്ടെന്നാണ് ആരോപണം. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ആയിരുന്ന ജിഷ്ണുവിനെ 2017 ജനുവരി ആറിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജൂണിലാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.