X

ജോസ് കെ മാണിയുടെ റബ്ബര്‍ സമരം തുടങ്ങിയത് അവസാനിപ്പിക്കാനുള്ള തിയ്യതി തീരുമാനിച്ച്; തോമസ് ഐസക്

റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാനായി ജോസ് കെ മാണി കോട്ടയത്തു നടത്തിയ അനിശ്ചിതകാല നിരാഹാര സമരം തട്ടിപ്പാണെന്നും കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുകളി മറനീക്കി പുറത്തു വന്നു എന്നും ആരോപിച്ചുകൊണ്ട് തോമസ് ഐസക് എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

അങ്ങനെ ജോസ് കെ മാണിയുടെ അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു . തുടക്കം തന്നെ അവസാനിപ്പിക്കുന്ന സമയവും കൃത്യമായി മുന്കൂട്ടി തീരുമാനിച്ചിരുന്നു . സമരവേദി ബുക്ക്‌ ചെയ്തതിൽ നിന്ന് ഇത് വ്യക്തം ,ഇതിനിടയിൽ കേന്ദ്രസർക്കാരിന്റെ റബ്ബർ ഇറക്കുമതി സംബന്ധിച്ച രണ്ടു പ്രഖ്യാപനങ്ങളും വന്നു . കേന്ദ്രവുമായി മുൻകൂട്ടി ചില ധാരണകളിൽ എത്തിയിരുന്നോ എന്ന് സംശയം . ഇത് വളരെ ഗൌരവമാണ് .കാരണം കേരളത്തിലെ റബ്ബർ കൃഷിക്കാരെ കബളിപ്പിക്കുന്നതിന് കേരള കോണ്ഗ്രസ് കേന്ദ്രവുമായി ഒത്തുകളിക്കുകയാണ് .

അഡ്വാൻസ് ലൈസൻസ് പ്രകാരമുള്ള ഇറക്കുമതി മാർച്ച് അവസാനം വരെ മരവിപ്പിച്ചിരിക്കുന്നു എന്നതാണ് ആദ്യ പ്രഖ്യാപനം . അഡ്വാൻസ് ലൈസൻസ് എന്ന് പറഞ്ഞാൽ റബ്ബർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യും എന്ന ഉറപ്പിന്മേൽ ചുങ്കം അടക്കാതെ ഇറക്കുമതി ചെയ്യുന്നതിനുള്ള സൌകര്യമാണ് . ഇത് നിര്‍ത്തലാക്കിയതുകൊണ്ട് റബ്ബറിന്റെ ഇറക്കുമതി ഇല്ലാതാവുന്നില്ല .കാരണം 75 % റബ്ബര്‍ ഇറക്കുമതിയും അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം അല്ല. ചുങ്കംഅടച്ച് റബ്ബര്‍ ഇറക്കുമതി ചെയ്യാവുന്നതാണ്. അഡ്വാന്‍സ് ലൈസന്‍സ് പ്രകാരം ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ചുങ്കം അടച്ച് ഇറക്കുമതി തുടരാം. അവര്‍ റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുക ആണെങ്കില്‍ അടച്ച ചുങ്കം തിരിച്ച് കിട്ടുകയും ചെയ്യും.

രണ്ടാമത്തെ പ്രഖ്യാപനം റബ്ബര്‍ ചെന്നൈ, മുംബൈ തുറമുഖങ്ങള്‍ വഴി മാത്രമേ ഇറക്കുമതി ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന ആണ്. ഇപ്പോള്‍ 65 – 70 ശതമാനം ഇറക്കുമതിയും ഈ തുറമുഖങ്ങള്‍ വഴിയാണ്. അത്കൊണ്ട് ഈ പുതിയ നിബന്ധന ചില ഇറക്കുമതിക്കാര്‍ക്ക് കുറച്ച് അസൌകര്യം സൃഷ്ടിക്കുമെന്നതല്ലാതെ ഇറക്കുമതിയില്‍ കുറവൊന്നും സൃഷ്ടിക്കുകയില്ല. മേല്‍പ്പറഞ്ഞ സത്യം റബ്ബര്‍ കൃഷിക്കാരോട് തുറന്നു പറയുന്നതിന്പകരം ഈ പ്രഖ്യാപനങ്ങളെ എന്തോ വലിയ നേട്ടം എന്ന തരത്തില്‍ സ്വാഗതം ചെയ്യുകയാണ് കേരള കോണ്‍ഗ്രസ്. റബ്ബര്‍ കര്‍ഷകരെ ഇങ്ങനെ കബളിപ്പിക്കരുത്

This post was last modified on December 27, 2016 3:34 pm