X

കാശ്മീര്‍ സംഘര്‍ഷം: രണ്ട്‌പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

കാശ്മീരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായി. വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ടു പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കാശ്മീരിലെ അനന്ദനാഗ് ജില്ലയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നുള്ള പെല്ലറ്റ് ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സമീപ പ്രദേശമായ ഷോപിയാനില്‍ നടന്ന സംഘര്‍ഷത്തിലും ഒരാള്‍ കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലെ ചില പ്രദേശങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം നടന്നതായും 12 ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

അനന്ദനാഗ് ജില്ലയിലെ ബോട്ടന്‍ഗു മേഖലയില്‍ കല്ലേറ് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ആക്രമണം നടത്തിയത്. യാവര്‍ ഭട്ട്(23) എന്ന യുവാവാണ് പെല്ലറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഷോപിയാന്‍ മേഖലയിലെ തുക്രുവില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൊലീസ് പ്രയോഗിച്ച ടിയര്‍ഗ്യാസ് ഷെല്‍ ഏറ്റാണ് സായര്‍ അഹമ്മദ് ഷേഖ് എന്ന് 25 വയസുകാരന്‍ കൊല്ലപ്പെട്ടത്.

ഷോപിയാനില്‍ വീണ്ടും ഒരാള്‍ കൊല്ലപ്പെട്ടത് തീര്‍ത്തും ദുഃഖകരമാണെന്നും താഴ്വരയില്‍ ഡോക്ടര്‍മാര്‍ 24 മണിക്കൂറും സേവനം അനുഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.

This post was last modified on December 27, 2016 2:29 pm