അഭിമന്യു വധക്കേസിൽ തിരയുന്ന എസ്‌ഡിപിഐ പ്രവർത്തകർക്ക് പൊലീസിന്റെ നീക്കങ്ങളെക്കുറിച്ച് വിവരങ്ങൾ ചോർത്തി നൽകുന്ന പൊലീസുദ്യോഗസ്ഥർ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണിവർ. അതെസമയം പ്രതികൾ കേരളം വിട്ടിട്ടില്ലെന്നാണ് അന്വേഷകര്‍ കരുതുന്നത്. എസ്‌ഡിപിഐക്കാരുടെ വീടുകളിൽ ഇവർ ഒളിവിൽ കഴിയുകയാണ്. തീവണ്ടിമാർഗം പുറത്തേക്ക് പോകാനുള്ള സാധ്യത മുന്നിൽക്കണ്ട് ശക്തമായ നിരീക്ഷണസംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്.
പതിനഞ്ച് പ്രതികളിൽ ഒമ്പത് പേരെയാണ് ഇതുവരെ പിടികൂടിയത്. കേരളത്തിനു പുറത്തുനിന്നും പരിശീലനം ലഭിച്ചവരാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എന്നാണറിയുന്നത്. ഇവർ പ്രഫഷണൽ കൊലയാളികളാണ്.
സ്ത്രീകളുടെ പേരിലുള്ള സിംകാര്‍ഡുകളാണ് ഒളിവിലുള്ളവർ ഉപയോഗിക്കുന്നത് എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പുരുഷന്മാരെയാണ് പൊലീസ് നിരീക്ഷിക്കുക എന്ന സാധ്യതയെ മുൻനിർത്തിയാണിത്. ഇത്തരം സിംകാർഡുകൾ കൊലപാതകത്തിനു മുമ്പു തന്നെ ഇവർ സംഘടിപ്പിച്ചിരുന്നെന്നാണ് കരുതപ്പെടുന്നത്. കാമ്പസ് ഫ്രണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥിനികളെയും എസ്‌ഡിപിഐയിലെ സ്ത്രീകളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
വീടുകളിലാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന നിഗമനം ശക്തമായതിനാല്‍ റെയ്ഡ് അല്ലാതെ മറ്റ് വഴികൾ നിലവിലില്ല. വരുംദിവസങ്ങളിൽ കൂടുതൽ വീടുകളിൽ റെയ്ഡ് നടന്നേക്കും.
Leave a Comment