X

നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ ലീഗ് മുസ്ലിം ലീഗിനോട് സീറ്റ് ആവശ്യപ്പെടില്ല

അഴിമുഖം പ്രതിനിധി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനോട് സീറ്റ് ആവശ്യപ്പെടേണ്ടതില്ലെന്ന് വനിതാ ലീഗ്. സ്ത്രീകള്‍ ഭരണത്തിലും സമൂഹത്തിന്റെ മറ്റു മേഖലകളിലും മുന്നോട്ടു വരുന്നതിനെ കുറിച്ച് ചൂടേറിയ വാഗ്വാദങ്ങള്‍ വിവിധ മുസ്ലിം സംഘടനകള്‍ക്കുള്ളിലും പുറത്തും നടക്കുന്നതിനിടയിലാണ് സീറ്റ് ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനമെടുത്ത് വനിതാ ലീഗ് സ്വയം പിന്‍മാറുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥികളും ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ പഞ്ചായത്ത്, ബ്ലോക്ക്, മുന്‍സിപ്പാലിറ്റി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 482 ജനപ്രതിനിധികള്‍ വനിതാ ലീഗിനുണ്ട്. ജില്ലയിലെ 94 പഞ്ചായത്തുകളിലും 14 ബ്ലോക്കുകളിലും 12 മുന്‍സിപ്പാലിറ്റികളിലുമായാണ് ഇത്രയും വനിതകള്‍ ലീഗിന്റെ കൊടിക്കീഴില്‍ വിജയിച്ചത്.

എന്നാല്‍ രാഷ്ട്രീയ വളര്‍ച്ചയുടെ അടുത്ത പടിയായുള്ള നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടാണ് വനിതാ ലീഗ് സ്വീകരിക്കുന്നത്. ആവശ്യപ്പെടാതെ തന്നെ സീറ്റ് നല്‍കുമെന്ന ശുഭാപ്തി വിശ്വാസാണ് വനിതാ ലീഗ് നേതൃത്വത്തിനുള്ളത്. എന്നാല്‍ വനിതാ ലീഗിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് മുസ്ലിംലീഗ് മത്സരിക്കാന്‍ അവസരം നല്‍കിയത്. അതും രണ്ട് ദശാബ്ദം മുമ്പ് 1996-ല്‍. കോഴിക്കോട് രണ്ടില്‍ ഖമ്മറുന്നീസ അന്‍വറാണ് മുസ്ലിംലീഗിനുവേണ്ടി മത്സരിച്ചത്. പരാജയമായിരുന്നു ഫലം. അതിനാല്‍ വനിതാ ലീഗിന്റെ ഇപ്പോഴത്തെ ശുഭാപ്തി വിശ്വാസം എത്രമാത്രം ഫലം കാണുമെന്ന് കാത്തിരുന്നു തന്നെ കാണണം.

This post was last modified on December 27, 2016 3:36 pm

Related Post
Leave a Comment