സംസ്ഥാനത്തെ പത്രമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമടക്കമുള്ള വിശിഷ്ട വ്യക്തികളോട് സെക്രട്ടേറിയേറ്റിന് അകത്തും പുറത്തും വച്ച് മാധ്യമങ്ങള്‍ ഇടപെടുന്നതിനുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങുന്ന സര്‍ക്കുലറാണ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കുലറില്‍ തിരുത്തലുകള്‍ ആവശ്യമാണെന്നു കണ്ടതിനെത്തുടര്‍ന്നാണ് പിന്‍വലിക്കാനള്ള തീരുമാനം. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയ ശേഷം ഉത്തരവ് വീണ്ടും പുറത്തിറക്കും.
അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയിരുന്നത്. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടേയും പ്രതികരണമെടുക്കുന്നതിനും വിവിധ വകുപ്പുകള്‍ മാധ്യമസ്ഥാപനങ്ങളുമായി നേരിട്ടു സംവദിക്കുന്നതിനും പുതിയ സര്‍ക്കുലറില്‍ നിയന്ത്രണങ്ങളുണ്ട്.
സര്‍ക്കുലറിലെ നിര്‍ദ്ദേശപ്രകാരം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുവഴി മാത്രമേ മാധ്യമങ്ങള്‍ക്ക് ഇനി മന്ത്രിമാരോട് സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖം, കോണ്‍ഫറന്‍സ് ഹാളിലെ മീറ്റിംഗുകള്‍ തുടങ്ങി എല്ലായിടത്തും പി.ആര്‍.ഡിയുടെ ഇടപെടല്‍ ഉറപ്പിക്കുന്ന തരത്തിലുള്ളതാണ് പുതിയ മാറ്റങ്ങള്‍. ഇതുകൂടാതെ, മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടു ബന്ധപ്പെട്ടിരുന്ന പി.ആര്‍.ഡിയിലെ വിവിധ സെക്ഷനിലേക്കുള്ള പ്രവേശനം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായി ചുരുക്കിയിട്ടുമുണ്ട്. ജില്ലാ തല വകുപ്പുകള്‍ക്ക് മാധ്യമസ്ഥാപനങ്ങളുമായുള്ള ആശയവിനിമയം നിയന്ത്രിച്ച്, പത്രക്കുറിപ്പുകള്‍ പോലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി കൈമാറേണ്ടതായും സര്‍ക്കുലറില്‍ പറയുന്നു.
പൊതു പരിപാടികള്‍ക്കായി സെക്രട്ടേറിയേറ്റിനു പുറത്തെ വേദികളിലെത്തുന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം നിര്‍ബന്ധപൂര്‍വമെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കാറുണ്ടെന്നും മന്ത്രിമാരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താറുമുണ്ടെന്നാണ് സര്‍ക്കുലറിലെ നിരീക്ഷണം. ഇക്കാരണം ചൂണ്ടിക്കാണിച്ച് പൊതുസ്ഥലങ്ങളില്‍ വച്ച് മാധ്യമങ്ങളോട് മന്ത്രിമാര്‍ പ്രതികരിക്കുന്നതും പി.ആര്‍.ഡി മുഖേനയായിരിക്കണമെന്നാണ് നിബന്ധന. ഫോണിലും മറ്റും ബന്ധപ്പെട്ട് മന്ത്രിമാരുടെ പ്രതികരണമാരായുന്നതില്‍ നിലവില്‍ മാധ്യമപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടു നേരിടുന്ന അവസ്ഥയില്‍, പൊതു വേദികളില്‍ നിന്നും സംവദിക്കുന്നത് വിലക്കിക്കൊണ്ടുള്ള നടപടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഒട്ടും ഗുണകരമാവില്ലെന്നായിരുന്നു വിലയിരുത്തല്‍.
എയര്‍ പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍, റെസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ സ്ഥിരം മീഡിയ കോര്‍ണറുകളൊരുക്കി, മന്ത്രിമാര്‍ക്കും മാധ്യമങ്ങള്‍ക്കുമിടയില്‍ പി.ആര്‍.ഡിയുടെ സ്ഥാനം വ്യക്തമായി ഉറപ്പിക്കുന്ന തരത്തില്‍ത്തന്നെയാണ് സര്‍ക്കുലര്‍ തയ്യാറാക്കിയിരിക്കുന്നത്. പത്രസമ്മേളനം, പത്രക്കുറിപ്പ്, മാധ്യമങ്ങളെ ഏകോപനം, മാധ്യമങ്ങളെ ക്ഷണിക്കല്‍, മാധ്യമപ്രവേശനം, ഫോട്ടോ വീഡിയോ സെഷനുകള്‍ എന്നിവയെയെല്ലാം പ്രശ്‌നവല്‍ക്കരിക്കുന്ന സര്‍ക്കുലറിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടായപ്പോഴും, ആരോഗ്യകരമായ ബന്ധം മാധ്യമസ്ഥാപനങ്ങളുമായി പുലര്‍ത്തിയിരുന്ന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള പുതിയ നീക്കത്തിനെതിരെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റും മുന്നോട്ടു വന്നിരുന്നു.
ജനങ്ങളുമായും ഭരണാധികാരികളുമായും മാധ്യമങ്ങള്‍ക്കുള്ള ബന്ധം നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനുള്ള കൂച്ചുവിലങ്ങാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളെന്നും സംഘടന മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്‌തെഴുതിയ കത്തില്‍ പറയുന്നു.’പി.ആര്‍.ഡി. ഓഫീസുകളില്‍പ്പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായ ഇടപെടല്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശം അങ്ങേയറ്റം അപലപനീയമാണ്. പി.ആര്‍.ഡിയെ മാധ്യമപ്രവര്‍ത്തകരുടെ മേലധികാരികളെപ്പോലെ ഇരുത്തി പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ മിക്കവയും.’ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.
അക്രഡിറ്റേഷനുള്ള അപേക്ഷകളെല്ലാം ഒരു വര്‍ഷമായി കോള്‍ഡ് സ്‌റ്റോറേജില്‍ ആണെന്നിരിക്കേ, അക്രഡിറ്റേഷനില്ലാത്തവരെ പി.ആര്‍.ഡി ഓഫീസില്‍ പ്രവേശിപ്പിക്കില്ലെന്ന ന്യായം അംഗീകരിക്കാനാവില്ലെന്നും, മന്ത്രിമാരോടു സംസാരിക്കാനും വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാനും പി.ആര്‍.ഡിയുടെ അനുമതി തേടണമെന്നത് അക്രഡിറ്റേഷന്റെ അടിസ്ഥാന സങ്കല്‍പത്തെത്തന്നെ നിര്‍വീര്യമാക്കുമെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
This post was last modified on December 1, 2018 9:58 am
Leave a Comment