X

ശബരിമലയിലെ പൊലീസ് നടപടികൾ വിജയത്തിലേക്ക്; നാമജപങ്ങൾ പ്രതിഷേധമാകാതെ അവസാനിക്കുന്നു

ശബരിമലയിൽ പ്രതിഷേധങ്ങൾ അയയുന്നു. ഇന്നലെ രാത്രിയിലും നാമജപങ്ങൾ നടന്നെങ്കിലും അവ പ്രതിഷേധത്തിലേക്ക് വഴിമാറിയില്ല. നിയന്ത്രണങ്ങളുടെ കാർക്കശ്യം കുറഞ്ഞതോടെ നാമജപങ്ങൾക്ക് പ്രതിഷേധങ്ങളായി മാറുന്നതിനുള്ള സാഹചര്യവും ഇല്ലാതായി. ഇതോടെ ശബരിമലയിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വലിയ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ പൊലീസിന്റെ നീക്കങ്ങൾക്ക് സാധിച്ചു തുടങ്ങിയെന്ന് വ്യക്തമായി. പൊലീസ് ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങൾ മയപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. വരുദിനങ്ങളിൽ പ്രതിഷേധങ്ങളൊന്നും സംഭവിക്കാതിരിക്കുകയാണെങ്കിൽ കൂടുതൽ ഇളവുകള്‍ പ്രതീക്ഷിക്കാം.

ഇന്നലത്തെ നാമജപത്തിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും പങ്കാളിയായി. ഇതിനെ നിയന്ത്രിക്കാൻ പൊലീസും മുതിരുകയുണ്ടായില്ല. ഈ നാമജപം മാളികപ്പുറത്തിനു സമീപമെത്തി പിരിഞ്ഞു. നട അയയ്ക്കുന്നതിനു തൊട്ടു മുമ്പു വരെ മാത്രമേ ഇത് നീണ്ടു നിന്നുള്ളൂ.

ചില നിർദ്ദേശങ്ങള്‍ പൊലീസിന് നൽകിയാണ് ഇന്ന് പുലർച്ചെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ മലയിറങ്ങിയത്. വിജയ് സാഖറെ അടക്കമുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി സംസാരിച്ചു. ബാരിക്കേഡുകൾ നീക്കണമെന്നും വലിയ നടപ്പന്തൽ ഭജനയ്ക്കായി തുറന്നു നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

This post was last modified on November 22, 2018 10:36 am