സംസ്ഥാനത്ത് ഒഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ഏറെ പഴി കേട്ട സ്ഥാപനമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പിന്നാലെ മഹാപ്രളയവും എത്തി. മുന്നനുഭവങ്ങള്‍ ഇല്ലാത്ത പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്‍പില്‍ സംസ്ഥാനവും ജനതയും പകച്ചു നിന്നു. എന്നാല്‍ അനുഭവങ്ങള്‍ കരുത്താക്കി പുനര്‍നിര്‍മ്മാണ ഘട്ടത്തിലാണ് കേരളം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആസ്ഥാന മന്ദിരം പ്രവർത്തനമാരംഭിച്ചതും ആ തിരിച്ചറിവിന്റെ ഭാഗമായി തന്നെ.
2007 മുതൽ ദുരന്ത നിവാരണ അതോറിറ്റി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും സ്വന്തമായി ഒരു കെട്ടിടം സ്ഥാപിക്കുന്നത് ഇപ്പോഴാണ്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള മന്ദിരം സംസ്ഥാനത്തിന്റെ ദുരന്ത പ്രതിരോധ സംവിധാനത്തിന്റെ ശേഷി വർധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് കെ എസ് ഡി എം എ മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ് അഴിമുഖത്തോട് പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍, ഭൂകമ്പ സാധ്യതകളെ പ്രതിരോധിക്കാൻ ഉതകുന്നതാണ് പുതിയ മന്ദിരം. ദുരന്തങ്ങളുണ്ടായാൽ ഒരേ സമയം നൂറോളം പേർക്ക് ഒരുമിച്ച് പ്രവർത്തിക്കാവുന്ന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തിൽ പ്രത്യേകം ശുചിമുറികളും റാമ്പുകളും ലിഫ്റ്റും ലഭ്യമാണ്.
പ്രശസ്ത വാസ്തുശില്പി ജി. ശങ്കർ നിർമിച്ച കെട്ടിടത്തിലെ സാങ്കേതിക സംവിധാനങ്ങൾ പൂർണമായും നിർവഹിച്ചിരിക്കുന്നത് കെൽട്രോൺ ആണ്. കെ എസ് ഡി എം എ മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ് അഴിമുഖത്തോട് സംസാരിക്കുന്നു. ആസ്ഥാന മന്ദിരത്തിലെ കാഴ്ച്ചകളും കാണാം / വീഡിയോ
This post was last modified on February 6, 2019 9:31 am