എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കത്തോലിക സഭയില്‍ ചര്‍ച്ച് ആക്റ്റ് നടപ്പാക്കുക എന്നാവശ്യം ശക്തമായി ഉയര്‍ത്തി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി നടക്കുകയാണ് പ്രൊഫസര്‍ ജോസഫ് വര്‍ഗീസ്. ഇതേ ആവശ്യവുമായി വര്‍ഷങ്ങളായി ജോസഫ് വര്‍ഗീസ് രംഗത്തുണ്ട്. ഭൂമിവിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയില്‍ തന്റെ ആവശ്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നു കാണിച്ച് ജോസഫ് വര്‍ഗീസ് സഭ വിശ്വാസികള്‍ക്കിടയിലേക്ക് പ്രചരണാര്‍ത്ഥം ഇറങ്ങി നടക്കുകയാണ്. ഇതിനിടയിലാണ് മാര്‍ച്ച് 18 ഞായറാഴ്ച ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് മുന്‍പില്‍ വെച്ച് പ്രൊഫസര്‍ ജോസഫ് വര്‍ഗീസിന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. തനിക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ചും ചര്‍ച്ച് ആക്റ്റ് പാസാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രൊഫസര്‍ ജോസഫ് വര്‍ഗീസ് അഴിമുഖവുമായി സംസാരിക്കുന്നു.
കത്തോലിക്ക സഭയുടെ സാമ്പത്തിക ചൂഷണങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഞാനെഴുതിയ പുസ്തകമായിരുന്നു ‘നസ്രായനും നാറാണത്ത് ഭ്രാന്തനും’. ചര്‍ച്ച് ആക്റ്റിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു ആ പുസ്തകം സംവദിച്ചത്. എന്നാല്‍ ഇങ്ങനെയൊരു പുസ്തകമെഴുതിയതിന്റെ പ്രത്യാഘാതം ഭയങ്കരമായിരുന്നു. എന്റെ മകള്‍ ഇന്ദുലേഖ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടു. ഇതിനെതിരേ ഞങ്ങള്‍ കേസ് കൊടുത്തെങ്കിലും ഹൈക്കോടതിയുടെ സിംഗില്‍ ബഞ്ചിന്റെ മുന്നിലും ഡിവിഷന്‍ ബഞ്ചിന്റെ മുന്നിലും കേസ് തോല്‍ക്കുകയാണുണ്ടായത്.
2009 ല്‍ ആണ് ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ കമ്മീഷന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ ശിപാര്‍ശ ചെയ്തത്. തുടര്‍ന്ന് ഏഴു വര്‍ഷങ്ങളോളം ഞാന്‍ ഇന്ദുലേഖയുടെ ചിത്രം സഹിതം ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കണം എന്നാവശ്യം ഉന്നയിച്ച് മാധ്യമങ്ങളിലൂടെ പരസ്യം കൊടുത്തു. 20 ലക്ഷത്തോളം രൂപ അതിനു വേണ്ടി ഞാന്‍ ചെലവഴിച്ചു. ചര്‍ച്ച് ആക്റ്റ് എന്ന ആശയത്തിന്റെ ബലിയാടായിരുന്നല്ലോ എന്റെ മകള്‍ ഇന്ദുലേഖ.
ഈയിടെ അന്തരിച്ച ജോസഫ് പുലിക്കുന്നന്റെ ഓശാന വായിച്ചാണ് ഞാന്‍ ചര്‍ച്ച് ആക്റ്റ് എന്ന ആശയത്തില്‍ ആകൃഷ്ടനായത്. ഇപ്പോഴിതാ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമി കുംഭകോണം ചര്‍ച്ച ആക്റ്റിന്റെ ആവശ്യകതയെക്കുറിച്ച് ഉറക്കെ പ്രഖ്യാപിക്കുകയാണ്. സിറോ മലബാര്‍ സഭയിലാകമാനം വിങ്ങി നിന്ന മഹാവ്രണം എറണാകുളത്ത് പൊട്ടിയെന്നേയുള്ളൂ. എറണാകുളം അങ്കമാലി അതിരൂപതിയിലെ ഭൂമി കുംഭകോണം രോഗലക്ഷണം മാത്രമാണ്. രോഗത്തിനാണ് ചികിത്സിക്കേണ്ടത്. മെത്രാന്മാരുടെ സ്വേച്ഛാധിപത്യം എന്ന രോഗത്തിനുള്ള ചികിത്സ ചര്‍ച്ച് ആക്റ്റ് മാത്രമാണ്.
അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്
ഇന്ത്യയില്‍ ഇന്ന് കത്തോലിക്ക സഭയൊഴിച്ച് എല്ലാ മതങ്ങളുടെയും സമ്പത്ത് ഭരിക്കുന്നതിനു കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പാസാക്കിയ നിയമങ്ങളുണ്ട്. ദേവസ്വം ആക്റ്റ്, വഖഫ് ആക്റ്റ്, ഗുരുദ്വാര ആക്റ്റ്, തിരുപ്പത് ആക്റ്റ്, ഗുരുവായൂര്‍ ആക്റ്റ് എന്നിവ ഉദാഹരണം. കത്തോലിക്ക മത സമ്പത്ത് മാത്രമാണ് വത്തിക്കാന്‍ പാസാക്കിയ കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭരിക്കപ്പെടുന്നത്. കാനോന്‍ നിയമം അനുസരിച്ച് രൂപതാസ്വത്തുക്കള്‍ മെത്രാന്‍ നിയമനിര്‍മാണ-നിര്‍വ്വഹണ-ഭേദഗതി അധികാരങ്ങളോടെ ഭരിക്കുകയാണ്. എന്നുവച്ചാല്‍ പള്ളി മുറ്റത്തിരിക്കുന്ന കുറ്റിച്ചൂല്‍ വരെ മെത്രാന്റെ സ്വകാര്യസ്വത്താണ്. കേരളത്തിലെ അമ്പത്തിയഞ്ച് കത്തോലിക്ക മെത്രാന്മാരും അമ്പത്തിയഞ്ച് അംബാനിമാരെപോലെയാണ്. അംബാനിക്കില്ലാത്ത വോട്ട് ബാങ്കും അവര്‍ക്കുണ്ട്. കള്ളുകുടിച്ചിരിക്കെ തേളും കടിച്ച കുരങ്ങന്മാരെ പോലെ ഇവര്‍ കത്തോലിക്കര്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനും ഭീഷണിയാണ്.
കേരളസഭയില്‍ പോര്‍ച്ചുഗീസുകാര് വരുന്നതുവരെ ചര്‍ച്ച് ആക്റ്റ് നിലവില്‍ ഇരുന്നുവെന്ന് ജോസഫ് പുലിക്കുന്നേലും സഭാചരിത്രകാരനായ കുടപ്പുഴയച്ചനും ആന്‍ഡ്രൂസ് താഴത്ത് പിതാവും പവ്വത്തില്‍ പിതാവും എഴുതിയിട്ടുണ്ട്. ആദിമസഭയിലും കേരള സഭയിലും നിലവിലിരുന്ന ആ ജനാധിപത്യ ഭരണസംവിധാനം പുനഃസ്ഥാപിക്കണമെന്നതുമാത്രമാണ് ഞങ്ങളുടെ ആവശ്യം. എന്നുവച്ചാല്‍; ആത്മീയനേതൃത്വം പുരോഹിതന്മാര്‍ക്ക്, പള്ളി സ്വത്തുഭരണം വിശ്വാസികള്‍ക്ക്. കാരണം പള്ളി സ്വത്തുക്കളില്‍ ഞങ്ങളുടെയും ഞങ്ങളുടെ അപ്പനപ്പുന്മാരുടെയും ചോരയും വിയര്‍പ്പും കണ്ണീരും പുരണ്ടിരിക്കുന്നു. അതു ധൂര്‍ത്തടിക്കാനുള്ളതോ കച്ചവടം ചെയ്യാനുള്ളതോ അല്ല, കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാനുള്ളതാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ പതിമൂന്നാം വകുപ്പ് അനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റോ സംസ്ഥാന ഗവണ്‍മെന്റോ പാസാക്കിയ നിയമങ്ങളെ മാത്രമെ കോടതികള്‍ പരിഗണിക്കേണ്ടതുള്ളൂ. കാനോന്‍ നിയമം വത്തിക്കാനില്‍ പാസാക്കിയതാണ്. ഭരണഘടനയുടെ 14 ആം വകുപ്പ് പറയുന്നത് നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ് എന്നാണ്. അങ്ങനെയെങ്കില്‍ മറ്റു മതങ്ങളുടെ സമ്പത്ത് ഭരിക്കാനെല്ലാം നിയമങ്ങള്‍ പാസാക്കിയ സര്‍ക്കാര്‍ കത്തോലിക്കരോട് വിവേചനമല്ലേ കാണിക്കുന്നത്. മതങ്ങളുടെ ആത്മീയേതരമായ കാര്യങ്ങളില്‍ രാഷ്ട്രത്തിനു നിയമങ്ങള്‍ പാസാക്കാമെന്നാണ് ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് പറയുന്നത്. മതസമ്പത്ത് ആത്മീയേതരകാര്യമാണ്. മതസമ്പത്ത് ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായി ഭരിക്കപ്പെടണമെന്നാണ് ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പില്‍ പറയുന്നതും. എങ്കിലും, 2009 ല്‍ ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ കമ്മീഷന്‍ നിര്‍ദേശിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ നിയമം ആക്കുന്നതിന്, മെത്രാന്മാരുടെ വോട്ട്ബാങ്ക് കണ്ടിട്ടുള്ള ഭയം മൂലം ഇരുമുന്നണികളുടെയും സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല.
ഈയൊരു ഘട്ടത്തിലാണ് ചര്‍ച്ച് ആക്റ്റിനെ കുറിച്ച് വിശ്വാസികള്‍ക്ക് ഇടയില്‍ പ്രചാരണം നടത്താന്‍ ഞാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും പോയി നടന്ന് ചര്‍ച്ച് ആക്റ്റിന്റെ അത്യാവശ്യകത പ്രചരിപ്പിക്കും. വിശ്വാസികള്‍ പള്ളി പിരിഞ്ഞു വരുന്ന സമയത്ത് പ്രധാന പള്ളികളുടെ മുന്നില്‍ പോയി ഭൂമി കുഭംകോണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കുക എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് ഞാന്‍ ഒറ്റയ്ക്ക് പോയി നില്‍ക്കും. അതോടൊപ്പം ചര്‍ച്ച് ആക്റ്റിന്റെ ആവശ്യകതയെപ്പറ്റിയുള്ള ലഘുലേഖകളും വിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യും. കാസര്‍ഗോഡ് പോയി, പത്രസമ്മേളനം വിളിക്കുകയും ചര്‍ച്ച് ആക്റ്റിന്റെ ആവശ്യകതയെ കുറിച്ച് പ്രചരണം നടത്തുകയും ചെയ്തു. അതു കഴിഞ്ഞ് കണ്ണൂര്‍ എത്തി. താമരശ്ശേരി രൂപതയുടെ കീഴിലും പോയി. എല്ലാ നിയോജകമണ്ഡല കേന്ദ്രങ്ങളിലും അതിനു പിന്നാലെ പഞ്ചായത്താസ്ഥാനങ്ങളിലും പോയി ഇതേക്കുറിച്ച് പ്രചാരണം നടത്താനാണ് നീക്കം.
ആര്‍ച്ച് ബിഷപ്പിന്റെ ബന്ദിനാടകം വരെ എത്തി കാര്യങ്ങള്‍; ഇവരാണോ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍?
ഇതിനിടയിലാണ് എന്നെ ദേഹോപദ്രേവം ഏല്‍പ്പിച്ച് പിന്തിരിപ്പിക്കാമെന്ന് ചിലര്‍ വിശ്വസിക്കുന്നത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയുടെ മുന്നില്‍ വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ച് ആക്റ്റിന്റെ ആവശ്യകതയെ കുറിച്ചു പറയുന്ന ലഘുലേഖ വിതരണം ചെയ്യുന്നതിനിടയില്‍ പിതാക്കന്മാര്‍ നിയോഗിച്ച ഒരാള്‍ എന്നെ മര്‍ദ്ദിക്കുകയുണ്ടായി. ഈ മാസം ഒമ്പതാം തീയതി വൈദിക സമതിയുടെ റാലിക്ക് അഭിവാദ്യം അര്‍പ്പിച്ചു നിന്ന എന്നെ അതേ ബസിലക്കയുടെ മുന്നില്‍വച്ചും മര്‍ദ്ദിച്ചു. അത്തവണ എന്നെ മര്‍ദ്ദിക്കാനെത്തിയവര്‍ വൈദിക സമിതിയേയും മെത്രാനെയും പിന്തുണയ്ക്കുന്ന ‘സുതാര്യ’ക്കാരായിരുന്നു. ഇപ്പോള്‍ ഭൂമികുംഭകോണത്തില്‍ കര്‍ദിനാളിനെതിരേ പോരാട്ടത്തിനിറങ്ങി സഭയുടെ കാര്യങ്ങളില്‍ സുതാര്യത വേണമെന്നു പ്രസംഗിക്കുന്നവര്‍ പോലും ചര്‍ച്ച് ആക്റ്റിന് എതിരാണെന്നാണ് എനിക്ക് മനസിലായത്. കര്‍ദിനാള്‍ മാറി അതിരൂപത ഭരിക്കാന്‍ മെത്രാന്‍ വന്നാല്‍, അത് വലത്തെ കാലിലെ മന്ത് ഇടത്തേ കാലിലേക്ക് മാറിയെന്നു മാത്രം കരുതിയാല്‍ മതി. ഏറ്റവും ഒടുവില്‍, എന്റെ പിറന്നാള്‍ ദിവസമായിരുന്ന കഴിഞ്ഞ ഞായറാഴ്ച ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോനയില്‍ എന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാമെന്ന ലക്ഷ്യത്തോടെ ലഘുലേഖകളും അതോടൊപ്പം പിറന്നാള്‍ മധുരമായി കുറച്ച് ചോക്ലേറ്റുകളുമായി പോയി. രാവിലെ ഏഴു മണി മുതല്‍ പള്ളിക്കു പുറത്ത് ഞാന്‍ ലഘുലേഖയും ചോക്ലേറ്റുമായി കാത്തു നിന്നു. പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്ക് ഞാനവ വിതരണം ചെയ്തു. ഏഴരവരെ എന്റെ പ്രവര്‍ത്തി നല്ലരീതിയില്‍ തന്നെ മുന്നോട്ടു പോയി. എന്നാല്‍ ഇതങ്ങനെ പോയാല്‍ ശരിയാവില്ലല്ലോ എന്ന് ചിലര്‍ക്ക് മനസിലായി. ആ കൂട്ടത്തില്‍ ഒരാള്‍ വന്ന് എന്നെ ഭീഷണിപ്പെടുത്തി. ഇവിടെ നിന്ന് ഇതൊന്നും ചെയ്യാന്‍ പറ്റില്ലെന്നായായിരുന്നു ഭീഷണി. ഞാന്‍ പള്ളി വക സ്ഥലത്തല്ല, സര്‍ക്കാരിന്റെ സ്ഥലത്താണ് നില്‍ക്കുന്നത്. ഞാനെന്റെ മൗലികമായ അവകാശങ്ങളാണ് വിനിയോഗിക്കുന്നതെന്നും മറുപടി പറഞ്ഞു. അപ്പോള്‍ അയാള്‍ എന്നെ ആക്രമിച്ച് എന്റെ ദേഹത്ത് ചുറ്റിയിരുന്ന പ്ലക്കാര്‍ഡുകള്‍ മാറ്റാനും ലഘുലേഖകള്‍ തട്ടിയെടുക്കാനും നോക്കി. ഞാന്‍ ചെറുത്തു നിന്നപ്പോള്‍ മറ്റൊരാള്‍ കൂടി സഹായത്തിനു വന്നു, തുടര്‍ന്ന് മൂന്നുനാലുപേര്‍ കൂടി വന്നതോടെ അവര്‍ക്കെന്നെ കീഴടക്കാന്‍ പറ്റി. പ്ലാക്കാര്‍ഡുകളും ലഘുലേഖകളും കൈവശപ്പെടുത്തുകയും ചെയ്തു. അവരുടെ ആക്രമണത്തില്‍ പരിക്കേറ്റ എനിക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. പക്ഷേ, ഇവരുടെ ആക്രമണത്തില്‍ ഭയന്നിരിക്കും ഞാനെന്ന് കരുതേണ്ട. മരിക്കാന്‍ എനിക്ക് ഭയമില്ല. അതുകൊണ്ട് ചെഗുവേര പറഞ്ഞത് തന്നെ ഞാനും ആവര്‍ത്തിക്കുകയാണ്; കൊല്ലാനേ പറ്റൂ, തോല്‍പ്പിക്കാനാവില്ല…
This post was last modified on September 9, 2018 12:36 pm