X

മഹിജയെയും ശ്രീജിത്തിനെയും ഭേദമായതിന് ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യൂ

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹിജയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെയും അമ്മാവന്‍ ശ്രീജിത്തിനെയും ആരോഗ്യപ്രശ്‌നങ്ങള്‍ പൂര്‍ണമായും ഭേദമായതിന് ശേഷം മാത്രമേ ഡിസ്ചാര്‍ജ്ജ് ചെയ്യൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹിജയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ മൂന്നുമാസമായി ഖര ആഹാരം കഴിക്കാത്തതുമൂലമുള്ള പ്രശ്നങ്ങള്‍ അവര്‍ക്കുണ്ട്. ദ്രാവക രൂപത്തിലുള്ള ആഹാരമായിരുന്നു അന്നുമുതല്‍ മഹിജ കഴിച്ചിരുന്നത്. കുറച്ച് ദിവസമായി നിരാഹാരത്തിലായിരുന്നതിനാല്‍ അതിന്റെ ബുദ്ധിമുട്ടുകളും മഹിജയ്ക്കുണ്ട്.

ആഹാരം കഴിക്കാതിരുന്നതിനാലുള്ള ബുദ്ധിമുട്ടുകള്‍ ശ്രീജിത്തിനുമുണ്ട്. അതിനാലാണ് ശ്രീജിത്തിനേയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാതിരുന്നത്. ഇരുവരും ഇപ്പോള്‍ ആഹാരം കഴിക്കുന്നതിനാല്‍ ഡ്രിപ്പ് നല്‍കുന്നത് ഘട്ടം ഘട്ടമായി ഒഴിവാക്കും. ഇവരുടെ വിദഗ്ധ ചികിത്സിയ്ക്കായി കഴിഞ്ഞ ദിവസം പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ന്യൂറോസര്‍ജറി, നെഫ്രോളജി, ഗ്യാസ്ട്രോഎന്ററോളജി, ക്രിട്ടിക്കല്‍ കെയര്‍, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ എന്നിവരാണ് ഈ പാനലിലുള്ളത്.