മധ്യപ്രദേശിലെ എം.എൽ.എ മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ മകനുമായ ആകാശ് വിജയ്‌വര്‍ഗിയയെ തള്ളി പ്രധാനമമന്ത്രി നരേന്ദ്രമോദി. കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരുടെ മകനാണെന്നത് പ്രസക്തിയിയില്ല ഇത്തരക്കാര്‍ പാര്‍ട്ടിക്ക് പുറത്ത് പോകണമെന്നും പ്രധാനമന്ത്രി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
വിഷയത്തിൽ പ്രധാനമന്ത്രി അസ്വസ്ഥനാണെന്ന് ബി.ജെ.പി നേതാവ് രാജീവ് പ്രതാവ് റൂഡി പ്രതികരിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിയും അംഗീകരിക്കാനാവില്ലെന്ന് ശക്തമായ ഭാഷയില്‍ മോദി താക്കീത് ചെയ്തെന്ന് വ്യ.ക്തമാക്കിയ അദ്ദേഹം ഇത്തരത്തില്‍ മര്യാദകേടായി പെരുമാറാന്‍ ആര്‍ക്കും അവകാശമില്ലെന്ന വ്യക്തമാക്കിയെന്നും രാജീവ് പ്രതാപ് ജൂഡി പറയുന്നു.
ഇൻഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു ആകാശിന്റെ അക്രമം. ഈ കെട്ടിടം തകരാൻ തുടങ്ങിയിരുന്നു. ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് മുൻസിപ്പൽ കോർപറേഷൻ ഓഫീസർമാർക്കുനേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പത്തു മിനിറ്റിനുളളിൽ സ്ഥലം കാലിയാക്കണം എന്നു ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മർദ്ദനം. പ്രദേശവാസികൾ ആവശ്യപ്പെട്ടാണ് എംഎൽഎ സ്ഥലത്തെത്തിയത്.
എന്നാല്‍ അഴിമതിയും ഗുണ്ടായിസവും അവസാനിപ്പിക്കാനാണ് താൻ ഇതെല്ലാം ചെയ്യുന്നതെന്നായിരുന്നു അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ആദ്യം അഭ്യർത്ഥിക്കും, പിന്നീട് അപേക്ഷിക്കും, ഒടുവിൽ മർദ്ദിക്കും,’ ആകാശ് പറഞ്ഞു.
ടെലിവിഷൻ മാധ്യമപ്രവര്‍ത്തകരുടെയും പോലീസിന്റെയും മുന്നില്‍ വെച്ചാണ് എംഎൽഎയും അനുയായികളും ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചത്. കോര്‍പ്പറേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരായ ധീരേന്ദ്ര ബ്യാസും അസിത് ഖാരെയുമാണ് ആക്രമണത്തിനിരയായത്. താൻ ദേഷ്യത്തിലായിരുന്നെന്നും എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഓർമയില്ലെന്നും ആകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാൾക്കൊപ്പമുണ്ടായിരുന്ന അനുയായികൾക്കെതിരെയും കേസുണ്ട്.
This post was last modified on July 2, 2019 5:01 pm
Leave a Comment